ഡൽഹി : ജാമിയ സംഘര്‍ഷ കേസില്‍ ജെഎന്‍യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷര്‍ജീല്‍ ഇമാം ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഡൽഹി ഹൈക്കോടതി. കേസിൽ ഷര്‍ജീല്‍ ഇമാം, സഫൂറ സര്‍ഗര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ എന്നിവര്‍ ഉള്‍പ്പടെ കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരെ കലാപം, നിയമ വിരുദ്ധമായുള്ള സംഘംചേരല്‍ എന്നീ കുറ്റങ്ങള്‍ ചുമത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കേസില്‍ ഷര്‍ജീല്‍ ഉള്‍പ്പടെ 8 പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി നടപടിയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പൗരന്മാര്‍ക്ക് അവകാശമുണ്ടെങ്കിലും സംഘംചേരാനുള്ള അവകാശം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഷര്‍ജീല്‍ ഉള്‍പ്പടെയുള്ളവര്‍ പൗരത്വ നിയമഭേദഗതിക്കെതിരെയാ പ്രതിഷേധം നടത്തിയത്.
അത് സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു. കേസില്‍ അറസ്റ്റിലായ 8 പ്രതികളെ ദല്‍ഹി സാകേത് കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ദല്‍ഹി പോലീസ് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നതിന് നിയമപരമായ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.