ദുബായിയില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയ് അറക്കലിന്റെ മകന്‍ ദുബായ് പോലീസില്‍ പരാതി നല്‍കി.
പിതാവിന്റെ ആത്മഹത്യയില്‍ കമ്പനി പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്
ജോയ് അറക്കലിന്റെ മകന്‍ അരുണ്‍ ജോയ് ആണ് ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഷാര്‍ജ ഹമ്രിയ ഫ്രീസോണിൽ ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിൽ മനംനൊന്താണ് ജോയ് ആത്മഹത്യ ചെയ്തതെന്നാണ് പരാതിയിലുള്ളത്.
കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്‍ ആണ് പ്രൊജക്റ്റ് ഡയറക്ടര്‍. ഇയാളുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കുമെന്നാണ് അറിയുന്നത്. വലിയ പദ്ധതിയാണ് ഷാര്‍ജ ഹമ്രിയ ഫ്രീ സോണില്‍ ജോയ് അറക്കലിന്റെ കമ്പനി ലക്ഷ്യമിട്ടിരുന്നത്. 220 ദശലക്ഷം ദിർഹം ചെലവിൽ നിർമിക്കുന്ന പദ്ധതി ആറു വർഷം മുമ്പാണ് ആരംഭിച്ചത്. എന്നാല്‍ ഇതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽഏറെ പ്രയാസത്തില്‍ ആയിരുന്നു ജോയ് അറക്കല്‍.
ഏപ്രിൽ 23ന് ജോയ് അറക്കൽ ബിസിനസ് ബേയിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇരുപത് വർഷത്തോളമായി യുഎഇ ആസ്ഥാനമായി ബിസിനസ് നടത്തുന്ന ജോയ് അറയ്ക്കൽ ഇന്നോവ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റ മാനേജിങ് ഡയറക്ടറായിരുന്നു. എണ്ണവ്യാപാര മേഖലയിലായിരുന്നു സാമ്രാജ്യം കെട്ടിപ്പടുത്തത്. ജുമൈറയിൽ ഭാര്യ സെലിൻ മക്കളായ അരുൺ, ആഷ് ലി എന്നിവരോടൊപ്പമായിരുന്നു താമസം.