കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീട്ടുമുറ്റത്ത് ബോംബ് പൊട്ടി; മകനടക്കം രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂർ: നടുവിലിൽ ആർഎസ്എസ് നേതാവിന്റെ വീട്ടു മുറ്റത്ത് ബോംബ് പൊട്ടിത്തെറിച്ച് മകനടക്കം രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. ആർഎസ്എസ് താലൂക്ക് കാര്യവാഹക് ഷിബുവിന്റെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ കജിൽ , ഗോകുൽ എന്നീ കുട്ടികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇയാളുടെ വീട്ടിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സിപിഎം ആരോപിച്ചു. പൊലീസ് നടത്തിയ തെരച്ചിലിൽ 7 വടിവാളുകളും മഴുവും ബോംബ് നിർമ്മാണ സാമഗ്രികളും ഷിബുവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.

Loading...

ഏഴും പന്ത്രണ്ടും വയസ്സുള്ള കുട്ടികൾക്കാണ് ഗുരുതര പരിക്കേറ്റത്. പക്ഷിക്കൂട് ഉണ്ടാക്കുന്നതിന് വേണ്ടി വീട്ടിന് വശത്തെ മരക്കഷ്ണങ്ങൾ വലിച്ചെടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. വീട്ടുടമ ആർഎസ്എസ് നേതാവ് ഷിബുവിന്റെ മകനടക്കം രണ്ട് കുട്ടികളുടെയും ദേഹമാസകലം പരിക്കേറ്റു.

ഒരു കുട്ടിയുടെ അരയ്ക്ക് താഴെ സാരമായ മുറിവുകളുണ്ട്. ജനനേന്ദ്രിയത്തിനും സ്ഫോടനത്തിൽ പരിക്കേറ്റു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരാളെ പരിയാരം മെഡിക്കൽ കോളേജിലേക്കും രണ്ടാമത്തെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.