മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ ടെർമിനൽ മാനേജര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. കസ്റ്റംസ്, സിഐഎസ്എഫ് എന്നിവരടക്കം വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടെന്നാണു വിലയിരുത്തൽ. എയർപോർട്ട് ഡയറക്ടർ അടക്കം 35 പേർ ക്വാറന്റീനിൽ പ്രവേശിച്ചു. വിമാനത്താവളം അടച്ചിടേണ്ടിവരുമെന്നാണ് ഇപ്പോൾ ഉയരുന്ന ആശങ്ക.
വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചത് വലിയ തോതിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി എത്തിയവരില്‍ നിന്നാകാം ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കോഴിക്കോട് ജില്ലയില്‍ ഇന്നലെ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ജൂൺ ഏഴിനു ടെർമിനൽ മാനേജർ സ്രവ സാംപിൾ പരിശോധനയ്ക്കു വിധേയനായെങ്കിലും ശനിയാഴ്ച ഉച്ചയ്ക്കാണു പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന വിവരം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം വിമാനത്താവളത്തിൽ ജോലിക്കെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗണിന് ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങൾ തുറന്നതും എൻട്രൻസ് പരീക്ഷകൾ നടക്കുന്നതും പരിഗണിച്ചാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷകൾ നടത്താം. പരീക്ഷകളുടെ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തിൽ പറയുന്നു.