കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്, സഹകരണ രജിസ്ട്രാറും റബ്‌കോ എംഡിയും ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണം

കൊച്ചി. സഹകരണ രജിസ്ട്രാര്‍ക്കും റബ്‌കോ എംഡിക്കും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ നോട്ടീസ്. ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകുവനാണ് നിര്‍ദേശം. ഐഎഎസ് ഉദ്യോഗസ്ഥനായ ടിവി സുഭാഷാണ് സഹകരണ രജിസ്ട്രാര്‍, പിവി ഹരിദാസാണ് റബ്‌കോ എംഡി.

തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്ക് റബ്‌കോയില്‍ നിക്ഷേപം നടത്തിയിരുന്നു. പ്രതിസന്ധി ഉയര്‍ന്നതോടെ പണം തിരികെ വാങ്ങാന്‍ ബാങ്ക് ആലോചിച്ചു. എന്നാല്‍ ഇത് പിന്നീട് നടന്നില്ല. ബാങ്കില്‍ തട്ടിപ്പ് ആരോപണം ഉയര്‍ന്നതിന് പിന്നാലെ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനയും അന്വേഷണവും നടത്തിയിരുന്നു.

Loading...

അതേസമയം അന്വേഷണത്തോട് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍. കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് പ്രതികള്‍ പറഞ്ഞതായി ഇഡി കോടതിയെ അറിയിച്ചു. പ്രതികളായ പിആര്‍ അരവിന്ദാക്ഷന്‍, ജില്‍സ് എന്നിവരെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിലാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

കേസില്‍ രണ്ട് പേരും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇഡി പറഞ്ഞു. പല കാര്യങ്ങള്‍ ചോദിക്കുമ്പോഴും ഓര്‍മയില്ലെന്ന് പറയുന്നു. കേസിലെ ഒന്നാം പ്രതി സതീഷിന്റെ ഫോണിലെ ശബ്ദരേഖ തന്റേതാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചതായും ഇഡി പറയുന്നു. എന്നാല്‍ സംസാരത്തെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളോട് അരവിന്ദാക്ഷന്‍ പ്രതികരിക്കുന്നില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.