കാസര്‍കോട്: ഇന്നലെ കാസര്‍കോട് കൊറോണ സ്ഥിരീകരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി ജില്ലാ ഭരണകൂടം. ഭാഗികമായ റൂട്ട് മാപ്പ് മാത്രമാണ് അധികൃതര്‍ക്ക് പുറത്ത് വിടാനായത്. എവിടെയൊക്കെ സഞ്ചരിച്ചു എന്നത് കൃത്യമായി വെളിപ്പെടുത്താന്‍ ഇയാള്‍ തയ്യാറായിട്ടില്ല. യാത്ര സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഉണ്ടെന്ന് തന്നെ നേരത്തേ ചില സൂചനകള്‍ പുറത്ത് വന്നിരുന്നു.പൂര്‍ണവിവരങ്ങള്‍ ഇയാള്‍ പുറത്ത് വിടാത്തതിനാലാണ് ഇയാളുടെ റൂട്ട് മാപ്പ് കൃത്യമായി വെളിപ്പെടുത്താന്‍ അധികൃതര്‍ക്ക് സാധിക്കാതെ പോയത്.
ഇയാള്‍ മംഗലാപുരത്തേക്കും യാത്ര നടത്തിയിരുന്നു. ഇതിന്റെയെല്ലാം വിവരങ്ങള്‍ പുറത്ത് വരേണ്ടതുണ്ടത്. മംഗലാപുരത്ത് രക്തപരിശോധന അടക്കം ഇയാള്‍ നടത്തിയിരുന്നു. ഇതെല്ലാം തന്നെ ഇയാള്‍ അധികൃതരില്‍ നിന്നും മറച്ചുവെക്കുകയാണ് ചെയ്തത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇയാള്‍ ഇറങ്ങിയപ്പോള്‍ പാസ്സപോര്‍ട്ട് പോലും തിരികെ വാങ്ങാതെ മുങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കാസര്‍കോട് ഏരിയാല്‍ സ്വദേശിയുടെ റൂട്ട് മാപ്പാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ കൊറോണ ബാധിതരുടെ എണ്ണം 52 ആയി. കാസര്‍കോട് ആറ് പേര്‍ക്കും കണ്ണൂരും എറണാകുളത്തും 3 പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ എല്ലാം തന്നെ ഗള്‍ഫില്‍ നിന്നും വന്നവരാണ്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 53, 103 പേര്‍ നിരീക്ഷണത്തിലായിരക്കുകയാണ്.52,705 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 70 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3716 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥന വിവിധ മതത്തിലുള്ളവര്‍ ഒരു പോലെ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് രൂപതകള്‍ അറിയിച്ചു.അതേസമയം ജുമ നമസ്‌കാരത്തില്‍ പള്ളികള്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങള്‍ ചടങ്ങുകള്‍ മാത്രമാക്കി ചുരുങ്ങിയിരിക്കുകയാണഅ. ശബരിമലയിലും നട തുറന്ന് ചടങ്ങ് മാത്രമായി നടത്തും.
സമൂഹത്തെ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് മതമേലധ്യക്ഷന്‍മാരും ആരാധനാലയങ്ങളും മികച്ച പിന്തുണ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലര്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും നിര്‍ദേശം പാലിക്കാതിരുന്നാല്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ എല്ലാം തന്നെ സമൂഹത്തിന്റെ നന്മയ്ക്കായിട്ടാണ്. മറ്റ് മാര്‍ഗമില്ലെന്നും മുഖ്യമന്ത്രി.