മലപ്പുറം: സ്കൂളിലെത്താത്ത വിദ്യാർത്ഥികളെ പാട്ടിലാക്കാൻ കായംകുളം കൊച്ചുണ്ണിയുടെ സഹായം.
സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞു പോകുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതിനെ തുടർന്നാണ് കുട്ടികളെ ആകർഷിക്കാൻ പഠത്തോടൊപ്പം കൂടുതല്‍ വിനോദസാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. ഇതിൻ്റെ ഭാഗമായി ഗോത്രവിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം മലപ്പുറം നിലമ്പൂരില്‍ കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക ഷോകള്‍ തന്നെ നടത്തി.
ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മാത്രം പഠിക്കുന്ന നിലമ്പൂരിലെ ഇന്ദിരാഗന്ധി റസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക പ്രദർശനം ഒരുക്കിയത്. രണ്ടു ഷോകളിലായി 560 വിദ്യാര്‍ഥികളാണ് സിനിമ കാണാനെത്തിയത്. ആദ്യമായി തീയേറ്ററില്‍ പോയി സിനിമ കണ്ടവരായിരുന്നു ഇവരിൽ ഏറിയ പങ്കും
സൗജന്യമായി ടിക്കറ്റ് നൽകാൻ കഴിഞ്ഞില്ലെങ്കിലും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ചായയും പലഹാരവും തീയേറ്റര്‍ മാനേജ്മെന്റ് സൗജന്യമായി നല്‍കി. സിനിമ കണ്ട ശേഷം വിദ്യാര്‍ഥികള്‍ക്ക് സ്കൂളിലേക്ക് മടങ്ങിപ്പോവാന്‍ മോട്ടോര്‍ വാഹനവകുപ്പ് പ്രത്യേക വാഹനങ്ങളും ഒരുക്കി.