തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. പൂന്തുറയിൽ രോഗം സ്ഥിരീകരിച്ച മെഡിക്കൽ റെപ്രസന്റീവിന്റെ അച്ഛനാണ് സെയ്ഫുദീന്‍. ഇയാളുടെ മറ്റൊരു മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയാണ് മരിച്ച സെയ്ഫുദീൻ.
ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. സെയ്ഫുദീന്‍ പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ് മരണമെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, തിരുവനന്തപുരത്ത് മാണിക്യവിളാകം, പൂന്തുറ, പുത്തന്‍പള്ളി, കുമരി ചന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനപ്പെട്ട കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇവിടെ രോഗവ്യാപനത്തിന് കാരണമായ ഇന്റക്സ് കേസ് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മത്സ്യം എടുത്ത് കുമരിചന്തയില്‍ വില്പന നടത്തിയ മത്സ്യവ്യാപാരിയാണ്.