കൊച്ചി: സംസ്ഥാനത്തെ അധിക വൈദ്യുതി ബിൽ വിവാദത്തിൽ ഹൈക്കോടതിയിൽ ഹർജി. കേസിൽ കോടതി വൈദ്യുതി ബോർഡിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹർജി മറ്റന്നാൾ വീണ്ടും പരിഗണിക്കും. മൂവാറ്റുപുഴ സ്വദേശിയാണ് ബില്ല് തയ്യാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്ത് ഹർജി നൽകിയത്. ലോക്ക്ഡൗണ്‍ കാലത്ത് വീടുകളിലെത്തി നേരിട്ട് മീറ്റര്‍ റീഡിംഗ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കെഎസ്ഇബി നടപ്പാക്കിയ ശരാശരി ബില്ലിംഗാണ് വ്യാപക പരാതിക്ക് വഴിവച്ചത്.
രണ്ടു ദിവസത്തിനകം കെഎസ്ഇബി മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഹര്‍ജി ബുധനാഴ്ച കോടതി പരിഗണിക്കും. ലോക്ക്ഡൗണിന് പിന്നാലെ വൈദ്യുതി ബില്ലിന്റെ മറവില്‍ കെഎസ്ഇബി തീവെട്ടിക്കൊള്ള നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ കാലത്തെ ശരാശരി ബില്ലിംഗ് രീതിയില്‍ അപാകതയില്ലെന്ന് കെഎസ്ഇബി ആവര്‍ത്തിക്കുമ്പോഴും പരാതികൾ വർധിക്കുകയാണ്. സിനിമാ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക കൂടാന്‍ കാരണമായെന്നാണ് ആരോപണം.
ഏപ്രില്‍ മെയ് മാസങ്ങളില്‍ ഇക്കുറി ലോക്ക്ഡൗണ്‍കൂടി വന്നതോടെ ഉപഭോഗം വന്‍തോതില്‍ ഉയര്‍ന്നെന്നും അതാണ് ബില്ലില്‍ പ്രതിഫലിച്ചതെന്നുമാണ് കെഎസ്ഇബി വാദമെങ്കിലും ഇത് കേരളത്തിലെ ഒന്നേകാല്‍ കോടിയോളം വരുന്ന ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും അംഗീകരിക്കുന്നേയില്ല. ശരാശരി ബില്ലിംഗ് തെറ്റെന്ന് കണക്കുകള്‍ നിരത്തി ഇവര്‍ പറയുന്നു. ഫെബ്രുവരി മുതല്‍ നേരിട്ട് റീഡിംഗ് എടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നാലു മാസത്തെ റീഡിംഗ് ഒരുമിച്ചെടുത്ത് അതിന്‍റെ ശരാശരി കണ്ടാണ് ബില്‍ തയ്യാറാക്കിയത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഉപഭോഗം താരതമ്യേന കുറവായിരുന്നു.