തൃശ്ശൂർ : കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെഎസ്‍യു ഹൈക്കോടതിയിലേക്ക്. കോളജിൽ വീണ്ടും യൂണിയൻ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെഎസ്‌യു ആരോപിച്ചു. കെഎസ്‌യുവിന്റെ ചെയർമാൻ സ്ഥാനാർഥി എസ്.ശ്രീക്കുട്ടൻ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്ന സമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ്എഫ്ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് ചെയർമാൻ നിർദേശം നൽകിയെന്നും KSU ആരോപിച്ചു. രാത്രി വൈകിയും റീ കൗണ്ടിങ് നടത്തി എസ്.എഫ്.ഐയെ വിജയിപ്പിച്ചത് ഉന്നത നിർദേശ പ്രകാരമാണ്. ആദ്യ കൗണ്ടിങ്ങിൽ കെ.എസ്.യു. സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ചിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള ഫോൺവിളിയെത്തുടർന്ന് വീണ്ടും എണ്ണുകയായിരുന്നെന്നാണ് പരാതി. എന്നാൽ, എണ്ണി പകുതിയായതോടെ അട്ടിമറി ശ്രമമാരോപിച്ച് കെ.എസ്.യു പരാതിപ്പെട്ടു. ഇതോടെ വോട്ടെണ്ണൽ നിർത്തിവെച്ചു. രണ്ടാമത് എണ്ണിയപ്പോൾ മൂന്നുവോട്ടിന് എസ്.എഫ്.ഐ. സ്ഥാനാർഥി അനിരുദ്ധന് ജയം
ഇതോടെ കെ.എസ്.യു റീകൗണ്ടിങ് ബഹിഷ്‌കരിച്ചു. പിന്നീട് രാത്രി 12 മണിയോടെ അനിരുദ്ധൻ 11 വോട്ടിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. വിഷയം പുറത്തുവന്നതോടെ എസ്എഫ്‌ഐയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.