ഷെയ്ൻ നിഗം വിഷയമാണ് ഇപ്പൊൾ മലയാള സിനിമ ലോകത്തെ പ്രധാന ചർച്ച വിഷയം. എന്നൽ ഷെയിനെ വിലക്കിയ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനെതിരെ പലരും രംഗത്ത് എത്തുകയാണ്. ഇപ്പോഴിതാ ഷെയിൻ നിഗത്തിനെ നായക പദവിയിലേക്ക് ഉയർത്തിയ കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകൻ ഷാനവാസ് എം ബാവക്കുട്ടി കുറിച്ച വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
പ്രിയരേ …
ഞാനിപ്പോൾ ഒരു മനോഹര “സ്വപ്നം” കണ്ടു !!!
“ഉല്ലാസ” ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് “വെയിലും” “കുർബാനിയും” ചിത്രീകരണം പൂർത്തികരിച്ച് “വലിയ പെരുന്നാൾ” സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ ….
എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം “കിസ്മത്ത്” സാക്ഷാത്കരിക്കാൻ “കാരവാൻ” ഇല്ലാതെ “ഏ സി സ്യൂട്ട് “റൂമില്ലാതെ “പ്രതിഫലം” വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ …❤️
NB … സ്വപ്നത്തിന്റെ അവസാനം ഞാൻ ഞെട്ടി ഉണർന്ന കാഴ്ച കൂടി പറയട്ടെ “കിസ്മത്ത്” എന്ന സിനിമ യുടെ പ്രൊഡ്യൂസർ “ഷൈലജ മണികണ്ഠനെ” അസോസിയേഷൻ മെമ്പർഷിപ്പ് ലഭിക്കാൻ ഇന്റർവ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകൾ …” ഇത്തരം സിനിമകൾ തിയറ്ററിൽ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ” 🙄
അതേസമയം ഷെയ്ന് നിഗത്തെ വിലക്കാനുള്ള നിര്‍മ്മാതാക്കളുടെ തീരുമാനത്തിനെതിരെ നടന് സലിംകുമാര്‍ രംഗത്തെത്തി. സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്.
നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്ന് ഓര്‍ക്കണമെന്ന് സലിംകുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
നമസ്കാരം.
ഇതൊരു വിവാദത്തിന് വേണ്ടി എഴുതുന്ന കുറിപ്പല്ല.ഞാനും നിര്‍മ്മാതാക്കളുടെ സംഘടനയിലൊരംഗമാണ്.സംഘടനാ നേതാക്കള്‍ ഒരിക്കലും വിധികര്‍ത്താക്കളാവരുത്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ് സംഘടനകള്‍. പക്ഷേ സിനിമാക്കാരുടെ ഒട്ടുമിക്ക സംഘടനകളും ജുഡീഷ്യല്‍ ബോര്‍ഡ് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.കുറ്റം ചെയ്താല്‍ ശിക്ഷിക്കാം, തുറങ്കിലടക്കാം, അതിനിവിടെ നിയമമുണ്ട്. അവരത് വേണ്ട വിധത്തില്‍ ചെയ്യുന്നുണ്ട്. സംഘടനകള്‍ ദയവുചെയ്ത് അത് ഏറ്റെടുക്കരുത്. കാരണം നമ്മളെ പോലെ തന്നെ ജീവിക്കാനും പണിയെടുക്കാനുമുള്ള അവകാശം ഷെയിന്‍ നിഗത്തിനുമുണ്ട്. അയാള്‍ക്ക് കൂടി ശ്വസിക്കാനുള്ള വായുവാണ് ഇവിടെ ഉള്ളതെന്ന് ഓര്‍ക്കണം.
ഇത് മനുഷ്യാവകാശ ലംഘനമാണ്. ഷെയിന്‍ നിഗം ഒരു വക്കീലിനെ കണ്ട് ഒരു കടലാസ്സ് കോടതിയില്‍ കൊടുത്താല്‍ വാദി പ്രതിയാകുമെന്നോര്‍ക്കുക.പ്രൊഡ്യൂസേര്‍സ് അസോസിയേഷന് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട് ; അതൊന്നും മറച്ചുവെക്കുന്നില്ല. സിനിമയില്‍ ഒരുപാട് സംഘടനകള്‍ അതിലെ അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ എന്നും യുദ്ധങ്ങളുണ്ടായിട്ടുള്ളത് സിനിമയും സിനിമയും തമ്മിലാണ്. അഥവാ സിനിമയ്ക്കുള്ളില്‍ തന്നെയാണ്. ആര്‍ക്കുമൊരു കേടുപാടുമില്ലാതെ പ്രശ്നങ്ങള്‍ പരിഹരിക്കുക, അതിനെയാണ് നമ്മള് സംഘടനാമികവ് എന്ന് പറയുന്നത്.
ഷെയിന്‍ നിഗം എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിനെ വെള്ളപൂശാനല്ല ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്. തെറ്റ് തിരുത്താന്‍ അയാള്‍ക്കും ഒരവസരം കൊടുക്കുക. ലൊക്കേഷനില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്, അത് പോലീസില്‍ വിളിച്ചു അറിയിക്കും, അവരെക്കൊണ്ടു നടപടിയെടുക്കും എന്നെല്ലാം പറയുന്നത് കേട്ടു. ഇത് മലയാള സിനിമയിലെ മുഴുവന്‍ കലാകാരന്മാരെയും ആക്ഷേപിക്കുന്നതിന് തുല്യമല്ലേ. വിരലിലെണ്ണാവുന്നവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ തങ്ങളുടെ പടത്തില്‍ സഹകരിപ്പിക്കാതിരിക്കാനുള്ള അവകാശം ഒരു നിര്‍മ്മാതാവിന് ഇല്ലേ.
നിങ്ങളിപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന് പറഞ്ഞ കലാകാരന്മാരുടെ മുഖം പോസ്റ്ററില്‍ അടിച്ചിട്ടാണ് തീയറ്ററില്‍ ആളെക്കൂട്ടുന്നത്.
നാളെ ജനം തീരുമാനിക്കുകയാണ്, ഈ മയക്കുമരുന്ന് ടീമിന്റെ പടം ഞങ്ങള്‍ കാണുന്നില്ല എന്ന്, അങ്ങനെ തീരുമാനിച്ചാല്‍, അതോടെ നമ്മളുടെ കത്തിക്കല്‍ തീരും എന്നുകൂടി അറിയുക. ജനവുമൊരു കോടതിയാണ്. ജനകീയ കോടതി.
ദയവുചെയ്ത് കാടടച്ച് വെടിവെക്കരുത്. ഈ കാട്ടില്‍ ക്ഷുദ്രജീവികള്‍ കുറവാണ്.ഇന്നുവരെ നമ്മളുടെ വെടികൊണ്ടിട്ടുള്ളത് നിരുപദ്രവകാരികളായ ജീവികള്‍ക്കാണെന്നും ഓര്‍ക്കുമല്ലോ. സിനിമയിലധികമാരും പ്രതികരിച്ചു കണ്ടില്ല. അതിന്റെ പേരില്‍ എഴുതിപ്പോയ കുറിപ്പാണിത്. സംഘടനകൊണ്ട് ശക്തരാവുക എന്നാണ് ആചാര്യന്മാര് പറഞ്ഞിരിക്കുന്നത്. ഷെയിന്‍ നിഗത്തിനിവിടെ ജീവിക്കണം. ഒപ്പം നമുക്കും.
എന്ന്,
സലിംകുമാര്‍.