പത്തനംതിട്ട: കോന്നി സ്വദേശിനികളായ പെണ്‍കുട്ടികള്‍ ബാംഗ്ലൂരിലെ ലാല്‍ബാഗ് സന്ദര്‍ശിച്ചതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരാണ് ബാംഗ്ലൂരിലെത്തി തെളിവുകള്‍ ശേഖരിച്ചത്. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഇതുവരെ 100ല്‍ അധികം ആളുകളെയാണ് ചോദ്യം ചെയ്തത്.

എന്നാല്‍ ഈ ദൃശ്യങ്ങളിലെല്ലാം തന്നെ ലാല്‍ബാഗ് ഉദ്യാനത്തിലെത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം മറ്റാരുമില്ലായിരുന്നെന്ന് വ്യക്തമായി. ഉദ്യാനകവാടത്തിലും അകത്തുമായി സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി.കളിലെ ദൃശ്യങ്ങളില്‍ മൂന്നു പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തീവണ്ടി കയറിയെന്ന് കരുതുന്ന ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കാന്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

Loading...

കോന്നി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. എസ്. സജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളിയാഴ്ച ഉച്ചയോടെയാണ് ബെംഗളൂരുവിലെത്തിയത്. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ ലാല്‍ബാഗിലെ ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പിന്റെ ഓഫീസിലെത്തിയാണ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചത്. പെണ്‍കുട്ടികളുടെ ബാഗില്‍നിന്ന് ലഭിച്ച ലാല്‍ബാഗിലെ പ്രവേശന ടിക്കറ്റുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന രണ്ടു ദിവസങ്ങളിലെയും ദൃശ്യങ്ങള്‍ അധികൃതര്‍ പോലീസ് സംഘത്തിന് കൈമാറി. ഇതില്‍ നിന്ന് ഉദ്യാനത്തില്‍ കറങ്ങി നടന്ന മൂന്നുപേരെയും വ്യക്തമായി തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞു.

പത്തനംതിട്ട കോന്നി സ്വദേശിനികളായ പെണ്‍കുട്ടികള്‍ പാലക്കാട് റെയില്‍വേ ട്രാക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് സംഘം ബാംഗ്ലൂരിലെത്തി തെളിവുകള്‍ ശേഖരിച്ചത്. ഇതിനു പുറമെ കേസുമായി ബന്ധമുണ്ടെന്ന് സംശയമുള്ള 100 ല്‍ അധികം ആളുകളെയും പൊലീസ് സംഘം ചോദ്യം ചെയ്തു കഴിഞ്ഞു. ഇവരില്‍ നിന്നൊന്നും തന്നെ കേസിനെ സഹായിക്കുന്നതരത്തിലുള്ള വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല എന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതിനുപുറമെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില് ചികിത്സയില്‍ കഴിയുന്ന ആര്യയുടെ ടാബ്ലെറ്റ് കണ്ടെത്താന്‍ കഴിയാത്തതും അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്.

ബെംഗളൂരുവില്‍ വിറ്റെന്ന് കരുതപ്പെടുന്ന ഇവരുടെ ടാബ് കണ്ടെത്താനും പോലീസ് ശ്രമം നടത്തുന്നുണ്ട്. അന്വേഷണസംഘം ശനിയാഴ്ചയും ബെംഗളൂരുവില്‍ തങ്ങും. കോന്നി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായിരുന്ന ആതിര, രാജി എന്നിവരെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തീവണ്ടിയില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആര്യ ആസ്പത്രിയിലാണ്. കേസുമായി ബന്ധപ്പെട്ട് ചികിത്സയില്‍ കഴിയുന്ന ആര്യയുടെ മൊഴിയിലാണ് പൊലീസ് സംഘം പ്രതീക്ഷ പുലര്‍ത്തുന്നത്. മെഡിക്കല്‍ കോളേജില്‍ ചികിത്സ്യയില്‍ കഴിയുന്ന ആര്യയുടെ നിലയില്‍ ഇപ്പോള്‍ പുരോഗതിയുണ്ട്. 2 ദിവസത്തിനുള്ളില്‍ ആര്യയ്ക്ക് ബോധം വീഴുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.