പത്തനംതിട്ട : കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയ കോന്നി താലൂക്ക് ഓഫീസ് ജീവനക്കാര്‍ തിരിച്ചെത്തി. മാധ്യങ്ങളിൽ നിന്നുള്ള ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ജീവനക്കാർ ഓഫീസ് പരിസരത്ത് വരാതെ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. ഓഫീസില്‍ വെച്ചിരിക്കുന്ന വാഹനങ്ങള്‍ പോലും എടുക്കാതെയാണ് ജീവനക്കാർ വീടുകളിലേക്ക് പോയത്.
രണ്ടു ദിവസത്തെ യാത്ര പൂര്‍ത്തിയാക്കി ജീവനക്കാര്‍ രാത്രി മൂന്ന് മണിയോടെയാണ് തിരിച്ചെത്തിയത്. അതേസമയം യാത്ര സ്‌പോണ്‍സര്‍ ചെയ്തതല്ലെന്ന് ജീവനക്കാര്‍ വിനോദയാത്ര പോയ ബസിന്റെ മാനേജര്‍ ശ്യാം പ്രതികരിച്ചു. കമ്പനിയുടെ ഉടമയ്ക്ക് മറ്റ് ബിസിനുകള്‍ ഉണ്ടാവും. ഇക്കാലത്ത് ആരെങ്കിലും സൗജന്യമായി വണ്ടി ഓടിക്കുമോ? എം.എല്‍.എയുമായി തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ആരെങ്കിലും പറഞ്ഞതിന്റെ പ്രകാരം അദ്ദേഹം പറഞ്ഞതായിരിക്കാമെന്നും ആരോപണങ്ങളോട് ശ്യാം പ്രതികരിച്ചു
വിവാദമായെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ആളുകള്‍ വിളിച്ച് ചോദിച്ചപ്പോഴാണ് താലൂക്കില്‍ നിന്നാണ് യാത്ര പോയതെന്ന് അറിഞ്ഞത്. മറ്റ് വാഹനങ്ങള്‍ അവര്‍ സ്വന്തം നിലയിലും തങ്ങളും അന്വേഷിച്ചതിന് ശേഷം ലഭിക്കാതെ വന്നതിനെത്തുടര്‍ന്നാണ് യാത്രാദിവസത്തില്‍ മാറ്റം വരുത്തിയത്.
35,000 രൂപയും തൊഴിലാളികള്‍ക്കുള്ള ബാറ്റയുമായിരുന്നു വാടക. ക്വാറിക്ക് 2024 വരെ ലൈസന്‍സ് ഉണ്ട്. ഈ അടുത്തകാലത്തൊന്നും അതുമായി ബന്ധപ്പെട്ട് പരിശോധനകള്‍ നടന്നിട്ടില്ല. ബസ് വ്യവസായത്തെ അതുമായി കൂട്ടിക്കെട്ടേണ്ട യാതൊരു ആവശ്യവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.