ആലപ്പുഴ: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയതിനു ശേഷം പ്രതി മുഹമ്മദ് ബിലാല്‍ മോഷ്ടിച്ചുകൊണ്ടുപോയ കാര്‍ കണ്ടെത്തി. ആലപ്പുഴ മുഹമ്മദന്‍ സ്കൂളിനു സമീപത്തു നിന്നുമാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പ്രതിയെ ഇവിടെ എത്തിച്ച് തെളിവ് എടുത്തു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് കാർ കിടക്കുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമായത്. കാറിന്റെ വലതുവശത്തെ ഡോറിൽ നിന്ന് രക്തം ഉണങ്ങിയ പാട് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന മുടിയുടെ സാമ്പിൾ കാറിൽ നിന്ന് ഫോറൻസിക് വിഭാഗം ശേഖരിച്ചു.
കൊലപാതകത്തിനു ശേഷം പ്രതി മോഷ്ടിച്ച 28 പവന് സ്വര്‍ണം കണ്ടെത്തിയിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ പ്രതി താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. ഇന്നു പുലര്‍ച്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മുറിയിലെ അലമാരയിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്.
ഷീബയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച കാറുമായി പ്രതി പെട്രോള്‍ പമ്പിലെത്തിയതിന്റെ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. വീട്ടിൽ നിന്ന് 55 പവൻ സ്വർണം പ്രതി മോഷ്ടിച്ചിരുന്നു. ഇന്നലെയാണ് വീട്ടമ്മയായ ഷീബയെ താഴത്തങ്ങാടിയിലുള്ള സ്വന്തം വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സാലി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.