അങ്ങാടിയിൽ തോറ്റതിന് അമ്മയോട്, കല്ലുവച്ച നുണകൾ വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ല- കെ.ടി.ജലീൽ

തിരുവനന്തപുരം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെയുണ്ടായ ആരോപണങ്ങളിൽ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീൽ. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

Loading...

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്

കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവയ്ക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.

ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവർക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.