നെടുമങ്ങാട്: യുവതി തീപ്പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാർ. പാമ്പൂരിലെ സുജയുടെ മകള്‍ ആശാമോളുടെ (21) മരണത്തിലാണ് നാട്ടുകാർ സംശയമുന്നയിക്കുന്നത്. മാതാവില്‍നിന്ന് കുട്ടി നിരന്തര പീഡനത്തിനിരയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. പെണ്‍കുട്ടിയെ മാനസിക രോഗിയായി ചിത്രീകരിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് കുട്ടിയുടെ അമ്മ സുജ നടത്തുന്നത് എന്ന് നാട്ടുകാർ പറയുന്നു.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാരായ 15 പേര് ചേര്‍ന്ന് വലിയമല പോലീസില്‍ പരാതി നല്കി. സുജയുടെ ആദ്യ വിവാഹത്തിലെ മകളാണ് ആശ. തൊളിക്കോട് പഞ്ചായത്തിലെ ബാലസഭയുടെ റിസോഴ്സ് പേഴ്സണാണ്സുജ. രണ്ടുവര്ഷംമുന്പ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ആത്മഹത്യാ ശ്രമം നടത്തിയ കുട്ടിയെ വഴിയാത്രക്കാര്‍ കണ്ടെത്തുകയും വലിയമല പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തിരുന്നു.
തുടർന്ന് പോലീസുകാരുടെ നേതൃത്വത്തില്‍ വീട്ടില്‍ കൊണ്ടുവന്ന് മാതാവിന് താക്കീത് നല്‍കിയിരുന്നു. സംഭവദിവസം വീട്ടില്‍ ആശയും ആശയുടെ അനിയന്മാരും മാത്രമാണുണ്ടായിരുന്നത്. ആശയുടെ ഏഴുവയസ്സുകാരനായ അനിയന്, ചേച്ചിയെ രാവിലെ അമ്മ അടിച്ചതായി നാട്ടുകാരോട് പറഞ്ഞിരുന്നു.
സംഭവത്തിന്റെ തലേ ദിവസവും വീട്ടില്‍ വഴക്കായിരുന്നുവെന്നും വിവരങ്ങളുണ്ട്. പരാതി കിട്ടിയതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തി.