ന്യൂഡല്‍ഹി: നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 8 മലയാളികളുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തൃഭുവന്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമാര്‍ട്ടം നടക്കുക.
ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. ബുധനാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ”കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിക്കുമാത്രമേ നേരിട്ട് വിമാനമുള്ളൂ. രാവിലെയും വൈകീട്ടുമാണ് ഡല്‍ഹി സര്‍വീസുകള്‍. ബുധനാഴ്ച തന്നെ മുഴുവന്‍ മൃതദേഹങ്ങളും ഡല്‍ഹിയിലെത്തിക്കാനായില്ലെങ്കില്‍ അടുത്തദിവസം ബാക്കിയുള്ളവ കൊണ്ടുവരുമെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോര്‍ട്ടിലെ മുറിയിലെ ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കാര്‍ബണ്‍മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം .നേപ്പാളിലെ ദാമനില്‍ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെയാണ് ചൊവ്വാഴ്ച ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം ചേങ്കോട്ടുകോണം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളാണ്. പ്രവീണ്‍ കുമാര്‍ നായര്‍(39), ശരണ്യ(34),ടിബി രഞ്ജിത് കുമാര്‍ (39), ഇന്ദു രഞ്ജിത് , ശ്രീഭദ്ര(9), അഭിനവ് (9), അഭിനായര്‍, വൈഷ്ണവ് എന്നിവരാണ് മരിച്ചത്. മുറിയിലെ ഗ്യാസ് ഹീറ്ററില്‍ നിന്നുളള വാതകം ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു.
15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു. ഇന്നലെ രാത്രി ഒമ്ബതരയ്ക്കാണ് ഇവരെത്തിയത്. നാലു മുറികളാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നത്. അതില്‍ എട്ടു പേര് ഒരുമുറിയില്‍ തങ്ങുകയായിരുന്നു. മുറിയുടെ ജനാലുകളും വാതികളും പൂട്ടിയ നിലയിലായിരുന്നു. രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോള്‍ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.