ബെംഗളൂരു : കര്‍ണ്ണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ റോഡ് ഷോ ഫലംകണ്ടു. ബെംഗളൂരു നഗരത്തില്‍ മോദിയുടെ പര്യടനം വന്‍നേട്ടമാണ് ബിജെപിയ്ക്ക് സമ്മാനിച്ചത്. ബെംഗളൂരു അര്‍ബന്‍ പ്രദേശത്ത് 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 16 സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തു. 2018ല്‍ ബിജെപി ഇവിടെ നേടിയാത് 11 സീറ്റുകള്‍ മാത്രം.
ഇപ്പോള്‍ നേടിയ 16 സീറ്റുകളില്‍ മൂന്നെണ്ണം കോണ്‍ഗ്രസില്‍ നിന്നും ബിജെപി പിടിച്ചെടുക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ 17ാമത് ഒരു സീറ്റു കൂടി ബിജെപി നേടേണ്ടതായിരുന്നു. ബെംഗളൂരു സൗത്തില്‍ എട്ടില്‍ അഞ്ച് സീറ്റും ബിജെപി പിടിച്ചെടുത്തിരുന്നു. ജയനഗറില്‍ കോണ്‍ഗ്രസിന്‍റെ സൗമ്യ റെഡ്ഡിയെ തോല്‍പിച്ച് ബിജെപി പിടിച്ചെടുക്കുകയായിരുന്നു. വെറും 16 വോട്ടുകളുടെ ഭൂരിപക്ഷത്തിന്. കൃഷ്ണരാജപുരം, യശ്വന്ത് പൂര്‍ എന്നിവയാണ് കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തത്. ദാസറഹള്ളി, മഹാലക്ഷ്മി ലെയൗട്ട് എന്നിവ ജെഡിഎസില്‍ നിന്നും ബിജെപി പിടിച്ചെടുത്തു.
2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു നഗരത്തിലെ മൂന്ന് ലോക് സഭാ സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ബിജെപിയ്ക്ക് പിന്തുണ നല്‍കുന്ന വൊക്കലിംഗ സമുദായം കൂടുതല്‍ ഉള്ള സ്ഥലം കൂടിയാണ് ബെംഗളൂരു നഗരം. എന്നാൽ ഇത്തവണ ഇവിടുത്തെ പോളിംഗ് നിരക്ക് താഴേയ്ക്ക് പോയി. മോദിയുടെ പ്രചാരണം ബിജെപിയ്ക്ക് ഏറെ ഗുണം ചെയ്തുവെന്ന് മുന്‍ ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.