സദാചാര ഗുണ്ടകള്‍ ക്രിസ്ത്യന്‍ പാസ്റ്ററെ ആക്രമിച്ചു

പുല്‍പ്പള്ളി: സദാചാര ഗുണ്ടകള്‍ പാസ്‌റ്ററെ ക്രൂരമായി മര്‍ദിച്ചു. ആനപ്പാറ നടുവിലെവീട്ടില്‍ ബേബിക്കാണ്‌ (പീറ്റര്‍–49) മര്‍ദ്ദനമേറ്റത്‌. പരിക്കേറ്റ ബേബിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച രാത്രി 7.30ഓടെയാണ്‌ സംഭവം. കര്‍ണാടക സിദ്ധാപുരത്ത്‌ പാസ്‌റ്ററായി സേവനം ചെയ്യുന്ന ബേബി കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ ആനപ്പാറയിലെ വീട്ടിലെത്തിയത്‌. തിങ്കളാഴ്‌ച രാത്രി സമീപത്തെ തറവാട്ട്‌ വീട്ടില്‍പോയി മടങ്ങുമ്പോഴാണ്‌ വഴിയില്‍ പതിയിരുന്ന സംഘം ആക്രമിച്ചത്‌. ആളുമാറിയാണ് മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

അധ്യാപകനായ ലീഗ്‌ പ്രവര്‍ത്തകന്റെ ഭാര്യയെ ശല്യം ചെയ്യുന്നുവെന്ന്‌ ആരോപിച്ചായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദിച്ചശേഷമാണ്‌ ഇവര്‍ക്ക്‌ ആളുമാറിയെന്ന്‌ മനസിലായത്‌. ഇതോടെ സംഘം സ്ഥലംവിട്ടു.

തുടര്‍ന്ന് ഇവര്‍തന്നെ പോലീസില്‍ വിവിരം അറിയിച്ചു. അര്‍ധരാത്രിയോടെ പോലീസ്‌ സ്ഥലത്തെത്തിയപ്പോഴാണ്‌ മര്‍ദ്ദനമേറ്റ്‌ അവശനിലയില്‍ കിടക്കുന്ന ബേബിയെ കണ്‌ടത്‌. ബന്ധുക്കളെ വിവരം അറിയിക്കുകയും അവരെത്തി അദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോകുകയുമായിരുന്നു.