ദില്ലി: യുക്രൈനിൽ സംഘർഷസാധ്യത രൂക്ഷമായതോടെ ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ കേന്ദ്രം തീരുമാനിച്ചു. എയർ ഇന്ത്യയുടെ കൂടുതൽ സർവ്വീസുകൾ ആലോചിക്കുന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും കൺട്രോൾ റൂമുകൾ തുറന്നു.യുക്രൈനിലുള്ള വിദ്യാത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാനസർവ്വീസ് ആവശ്യത്തിന് ഇല്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിദേശകാര്യമന്ത്രാലയം ഇടപെട്ട് വ്യോമയാന മന്ത്രാലയവുമായി സംസാരിക്കുകയും കൂടുതൽ സർവ്വീസ് നടത്താൻ തീരുമാനിക്കുകയുമായിരുന്നു.
നിലവിൽ കീവിൽ നിന്ന് ദില്ലിയിലേക്ക് യുക്രൈനിയൻ അന്താരാഷ്ട്ര എയർലൈൻസിന്റെ വിമാന സർവ്വീസ് ഉണ്ട്. ഷാർജ, ദുബായ്, ദോഹ, ഫ്രാങ്ക്ഫർട്ട് എന്നീ നഗരങ്ങൾ വഴി എയർ അറേബ്യ, ഫ്ളൈ ദുബയ്, ഖത്തർ എയർവെയ്സ് എന്നിവയുടെ കണക്ടിംഗ് സർവ്വീസുകളുമുണ്ട്. യുക്രൈയിനിയൻ എയർലൈൻസിന്റെയും, എയർ ഇന്ത്യയുടെയും കൂടുതൽ സർവ്വീസുകൾ നടത്താനാണ് ധാരണ. ഇക്കാര്യത്തിൽ തീരുമാനമാകുമ്പോൾ അറിയിക്കും. അതുവരെ ഇപ്പോഴുള്ള സർവ്വീസുകൾക്ക് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടിക്കറ്റ് എടുക്കാനാണ് നിർദ്ദേശം.