തിരുവനന്തപുരം : ജ്ഞാനപീഠ ജേതാവ് എംടി വാസുദേവന്‍നായരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ മുഖപ്രസംഗം. തൊണ്ടകീറി പ്രസംഗവേദിയില്‍ മിമിക്രി കാണിക്കാറില്ല എന്നതൊഴിച്ചാല്‍ സാഹിത്യത്തിലെ ഒരു വിഎസാണ് കൂടല്ലൂര്ക്കാരന് വാസുദേവന്‍ നായരെന്നും മുഖപ്രസംഗത്തിലൂടെ പത്രം അഭിപ്രായപ്പെടുന്നു.
സ്വയം സൃഷ്ടിച്ചെടുത്ത പ്രതിച്ഛായക്കുള്ളില്‍ സുരക്ഷിതമായി നില്‍ക്കുകയും കൈവന്ന പദവികള്‍ കൊണ്ട് പലര്‍ക്കും തലതൊട്ടപ്പനെന്ന് തോന്നിപ്പിക്കുകയും ചെയ്ത പ്രതിഭാസമാണ് എംടി വാസുദേവന്‍നായരെന്ന് പത്രം മുഖപ്രസംഗത്തിലൂടെ ആക്ഷേപിക്കുന്നു. പണ്ടേക്കുപണ്ടേ സ്വയം ജ്ഞാനപീഠം കയറുകയും പിന്നെ മറ്റ് ചിലരൊക്കെ ചേര്‍ന്ന് ജ്ഞാനപീഠത്തില്‍ കയറ്റുകയും ശേഷം മറ്റാരും കയറാതിരിക്കാന്‍ മെനക്കെട്ട് പണിയെടുത്ത സാഹിത്യസാര്‍വഭൗമനാണ് നാലുകെട്ടിന്റെ തമ്പുരാനെന്നും മുഖപ്രസംഗത്തിലെ വാചകങ്ങൾ.