ദില്ലി: ഇന്ധനവില വർധനവിൽ സംസ്ഥാനങ്ങൾക്ക് നേരെ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചില സംസ്ഥാനങ്ങൾ ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നാണ് മോദിയുടെ വിമർശനം. കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറച്ചില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് നരേന്ദ്ര മോദി വിഷയം ഉന്നയിച്ചത്. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മോദി മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിൽ വ്യക്തമാക്കി.
കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങൾ ആരോഗ്യസംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മോദി യോഗത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണ്. കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കുന്നതും യോഗത്തിൽ ചർച്ചയായി. കേസുകൾ ഉയരുന്നതും രാജ്യത്ത നിരവധി ഉത്സവങ്ങൾ നടക്കാൻ പോകുന്നതും കണക്കിലെടുത്താണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ കൊവിഡ‍് പ്രതിരോധ നടപടികളെ കുറിച്ച് യോഗത്തിൽ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രി വിദേശത്തായതിനാൽ ആരോഗ്യമന്ത്രി വീണ ജോർജാണ് കേരളത്തിൽ നിന്ന് അവലോകന യോഗത്തിൽ പങ്കെടുത്തത്.