ചെറുപ്പത്തില്‍ എല്ലാ ദിവസവും അമ്മയ്ക്ക് കത്തെഴുതുമായിരുന്നു, ‘അമ്മയ്ക്കുള്ള കത്തുകള്‍’ മോദിയുടെ പുസ്തകം ജൂണില്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘അമ്മയ്ക്കുള്ള കത്തുകള്‍’ എന്ന പുസ്തകം ജൂണില്‍. ചലച്ചിത്ര നിരൂപക ഭാവന സോമയ്യയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഹാര്‍പ്പര്‍കോളിന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചെറുപ്പം മുതല്‍ എല്ലാ ദിവസവും രാത്രിയില്‍ ജഗത് ജനനിയായ അമ്മയ്ക്ക് കത്തെഴുതുന്ന ശീലം മോദിക്കുണ്ടായിരുന്നുവെന്നാണ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പിന്നീട് കുറച്ചുദിവസം കഴിയുമ്പോള്‍ അത് കത്തിച്ച് കളയുകയും ചെയ്യുമായിരുന്നു.

അങ്ങനെ എഴുതിയ ഡയറികളില്‍ ഒരു ഡയറി മാത്രം കത്തിക്കാതെ അവശേഷിച്ചിരുന്നു. ഇതിലെ കത്തുകളാണ് ഇപ്പോള്‍ പുസ്തക രൂപത്തില്‍ എഴുതിയിരിക്കുന്നത്. 1986 ല്‍ എഴുതിയ കത്തുകളാണ് ഇപ്പോള്‍ പുറത്തിറങ്ങാന്‍ പോകുന്നത്. എഴുത്തുകാരന്‍ എന്ന നിലയില്‍ മോദിയുടെ ശക്തി എന്നത് അദ്ദേഹത്തിന്റെ വൈകാരികമാനമാണെന്നാണ് വിവര്‍ത്തക ഭാവന സോമയ്യ പറുന്നത്.

Loading...

ഈ പുസ്തകത്തെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെയാണ്, ‘ഇത് സാഹിത്യരചനയ്ക്കുള്ള ശ്രമമല്ല,ഈ പുസ്തകത്തിലെ സവിശേഷതകള്‍ എന്റെ നിരീക്ഷണങ്ങളുടെയും ചിലപ്പോള്‍ പ്രോസസ്സ് ചെയ്യാത്ത ചിന്തകളുടെയും പ്രതിഫലനങ്ങളാണ്, ഫില്‍ട്ടര്‍ ഇല്ലാതെ പ്രകടിപ്പിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരനല്ല, നമ്മളില്‍ ഭൂരിഭാഗവും അല്ല. എന്നാല്‍ എല്ലാവര്‍ക്കും സ്വയം പ്രകടിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പ്രേരണ അതിശക്തമാകുമ്പോള്‍ പേനയും കടലാസും എടുക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. എഴുതുക എന്നതിനേക്കാള്‍, ആത്മപരിശോധന നടത്താനും ഹൃദയത്തിലും ശിരസ്സിലും എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടെന്നും തിരിച്ചറിയാനുമാണ് ഇത്’. മോദിയുടെ പുസ്തകം ജൂണില്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.