ന്യൂഡല്‍ഹി: അടുത്ത അധ്യയന വര്‍ഷം മുതൽ പ്രവേശ പരീക്ഷാ രീതി പാടേ മാറുന്നു. നീറ്റിനും ജെ.ഇ.ഇയ്ക്കും വര്‍ഷത്തിൽ രണ്ടു വട്ടം പ്രവേശന പരീക്ഷ നടത്തും. രണ്ടു പരീക്ഷയും എഴുതുന്നവരുടെ ഉയര്‍ന്ന മാര്‍ക്ക് പ്രവേശനത്തിനായി പരിഗണിക്കും. സ്വയംഭരണാധികാരമുള്ള നാഷണൽ ടെസ്റ്റിങ് ഏജന്‍സി, സി.ബി.എസ്.ഇയിൽ നിന്ന് പ്രവേശന പരീക്ഷ പുതിയ ഏജന്‍സിക്കു കീഴിലേയ്ക്കാക്കുന്നതിനൊപ്പം പരീക്ഷ രീതി പാടേ മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ഡല്‍ഹിയില്‍ അറിയിച്ചതാണ് ഇക്കാര്യം.
സിലബസിനും പരീക്ഷ ഫീസിനും മാറ്റമുണ്ടാകില്ല. ജെ.ഇ.ഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. ഈ രണ്ടു പരീക്ഷകളിലുമായി ഉയര്‍ന്ന മാര്‍ക്കാവും പ്രവേശനത്തിനായി പരിഗണിക്കുക. ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ളതാവും ഈ പരീക്ഷകളെന്നും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്‍ അംഗീകൃത കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാമെന്നും അദ്ദേഹം അറിയിച്ചു. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
ഡിസംബറില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) നടത്തും. ജെ.ഇ.ഇ പരീക്ഷ ജനുവരിയിലും ഏപ്രിലിലുമായി രണ്ട് തവണ നടക്കും. നീറ്റ് പരീക്ഷ ഫെബ്രുവരി, മെയ് മാസങ്ങളിലായിരിക്കും. എന്നാല്‍ ഇക്കൂട്ടത്തില്‍ ജെ.ഇ.ഇ (അഡ്വാന്‍സ്ഡ്) പരീക്ഷ ഐ.ഐ.ടികളുടെ കീഴില്‍ തന്നെയായിരിക്കും നടത്തുക.
കമ്പ്യൂട്ടര്‍ മുഖേന പരീക്ഷ നടത്തി വേഗത്തില്‍ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തുന്നതിനാല്‍ കോപ്പിയടിക്കും മറ്റ് ക്രമക്കേടുകള്‍ക്കുമുള്ള സാധ്യതകള്‍ ഇല്ലാതാക്കും. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാകും ഈ പരീക്ഷകള്‍ നടത്തുക. ഇതുപയോഗിച്ച് കൃത്യസമയത്ത് പരീക്ഷ നടത്താനും സാധിക്കും. പരീക്ഷകളിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഇതോടെ ഇല്ലാതാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.