പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികളെ കുറിച്ച് സൂചന നൽകുന്നവർക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. എറണാകുളം പറവൂർ സ്വദേശി അബ്ദുൽ വഹാബ് വി.എ, പാലക്കാട് മേലെ പട്ടാമ്പി സ്വദേശി മുഹമ്മദ് മൺസൂർ, ഞാങ്ങാട്ടിരി സ്വദേശി അബ്ദുൽ റഷീദ് കെ,ഒറ്റപ്പാലം സ്വദേശി മുഹമ്മദാലി കെ പി,കൂറ്റനാട് സ്വദേശി ഷാഹുൽഹമീദ്,പേര് വിവരങ്ങൾ വ്യക്തമല്ലാത്ത ഒരാൾ ഉൾപ്പെടെ 6 പേരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.
ഈ ലുക്ക് ഔട്ട് നോട്ടീസിലാണ് പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്തിരിക്കുന്നത്. 3ലക്ഷം രൂപ മുതൽ 7ലക്ഷം രൂപ വരെ പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് നൽകും. കേരള പോലീസ് അന്വേഷിച്ച കേസിൽ നേരത്തെ 43 പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ പിടികൂടിയിരുന്നു.ആകെ 52 പേരെ പ്രതിചേർത്തിരുന്നു.
കഴിഞ്ഞ ഡിസംബർ 21-നാണ് ശ്രീനിവാസൻ വധക്കേസ് എൻഐഎ ഏറ്റെടുത്തത്. തുടർന്ന് കേസിൽ 17 പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 16 നാണ് ആർ എസ് എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികള്‍ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.