200 കോടിയോളം രൂപ നേഴ്സിങ്ങ് റിക്രൂട്ട്മെന്റിൽ തട്ടിച്ച് ഇപ്പോൾ ഒളിവിൽ കഴിയുന്ന ഉതുപ്പ് വർഗീസ്

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമ ഉതുപ്പ് വര്‍ഗീസിസ് മൂന്നാം പ്രതി. ഉതുപ്പിന് കേസില്‍ വ്യക്തമായ പങ്കെന്ന് സിബിഐ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. വിദേശത്തിരുന്നും സാക്ഷികളെ ഇയാള്‍ ഭീഷണിപ്പെടുത്തുന്നു. താന്‍ വഴി കുവൈറ്റില്‍ എത്തിയിട്ടുള്ളവരെ സ്വാധീനിക്കാനും ഇയാള്‍ ശ്രമിക്കുന്നു. തട്ടിപ്പിലൂടെ ഉതുപ്പ് വര്‍ഗീസ് കോടികള്‍ സമ്പാദിച്ചു. ഇത് ഇയാളുടെ ആദ്യത്തെ തട്ടിപ്പല്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ കൊച്ചി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ് അഡോള്‍ഫ് ലോറന്‍സാണ് ഒന്നാം പ്രതി. ഇയാളെ കഴിഞ്ഞ ദിവസം സി.ബി.ഐ ചോദ്യം ചെയ്തു. കുവൈത്തില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് കരാര്‍ ലഭിച്ച അല്‍ സറഫ ഏജന്‍സിക്ക് ഓരോ ഉദ്യോഗാര്‍ത്ഥിയില്‍ നിന്നും 19,500 രൂപ മാത്രം ഫീസ് ഈടാക്കാന്‍ അധികാരമുണ്ടായിരിക്കേ 19,50,000 രൂപ വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റിന്റെ ഒത്താശയോടെയായിരുന്നു ഈ മനുഷ്യത്വരഹിതമായ തട്ടിപ്പ്.

Loading...

തട്ടിപ്പില്‍ സി.ബി.ഐ കൊച്ചിയില്‍ അന്വേഷണം തുടരുന്നതിനിടെയും ഉതുപ്പിന്റെ നേതൃത്വത്തില്‍ കുവൈറ്റില്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് നടത്തുകയായിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ ഓഫീസില്‍ ഇയാള്‍ ഉണ്ടെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഇയാള്‍ മുറിക്കുള്ളില്‍ പൂട്ടിയിടുകയും കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചിരുന്നു. ഇന്ത്യന്‍ സ്ഥാനപതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്താനായത്. സംഭവത്തില്‍ കുവൈറ്റ് പോലീസ് ഉതുപ്പിനെ പിടികൂടിയെങ്കിലും തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിട്ടയക്കുകയായിരുന്നു.

ഇപ്പോഴും ഇയാള്‍ കുവൈത്തില്‍ നഴ്സുമാരുടെ ക്യാമ്പുകളിലെ നിത്യസന്ദര്‍ശകനാണെന്നും, പണമാവശ്യപ്പെട്ട് ഇയാളും ഗുണ്ടകളും അവരെ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.