നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രധാനപ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്തബന്ധം ഉള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിസ്ഥാനത്തുള്ള കൊച്ചിയിലെ അൽ സറഫാ ട്രാവൽ സ്ഥാപന ഉടമ ഉതുപ്പ് വര്‍ഗീസിനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധമുള്ളത്.
സോളാര്‍ കേസില്‍ ഏറെ ചര്‍ച്ചയായതും മുഖ്യമന്ത്രി ചെയര്‍മാനായി പുതുപ്പള്ളിയില്‍ ആരംഭിച്ച ആശ്രയ ട്രസ്റ്റിന്റെ സ്ഥാപക ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്നു ഉതുപ്പ്. ഉതുപ്പിന്റെ അല്‍ സറഫ ട്രാവല്‍ ഏജന്‍സി വഴി നൂറു കോടി രൂപയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
കുവൈത്തിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ലഭിച്ച കരാറിന്റെ മറവില്‍ കോടികളാണ് ഉതുപ്പ് സമ്പാദിച്ചത്. 19,500 രൂപ മാത്രമേ റിക്രൂട്ട്‌മെന്റ് ഫീസായി വാങ്ങാവൂ എന്നിരിക്കേ ഒരാളില്‍നിന്ന് പത്തൊമ്പതര ലക്ഷം രൂപയാണ് ഉതുപ്പ് വാങ്ങിയത്. ഇത്തരത്തില്‍ നൂറു കോടി രൂപ ഉതുപ്പ് സമ്പാദിച്ചതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
ഉതുപ്പ് വര്‍ഗീസിന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായി അടുത്തബന്ധമാണെന്നു നേരത്തേ വ്യക്തമായിരുന്നു. ഇപ്പോഴാണ് മുഖ്യമന്ത്രി സ്ഥാപക ചെയര്‍മാനായ ട്രസ്റ്റില്‍ ഉതുപ്പിനുണ്ടായിരുന്ന ഡയറക്ടര്‍ഷിപ്പും പുറത്തുവന്നത്.