കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും നൂറില്‍ കവിഞ്ഞിരിക്കുകയാണ് രോഗികളുടെ എണ്ണം. പ്രവാസികളുടെ വരവോടെ കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇതിനിടയിലും ഇളവുകള്‍ നല്‍കുന്നത് ആശങ്കയോടെ തന്നെയാണ് നാം നോക്കിക്കാണുന്നത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ സക്കറിയ. മത-രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ആരാധനാലങ്ങള്‍ തുറക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ കഠിനാപരാധം എന്നേ വിശേഷിക്കാനാകൂവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.ഫേസ്ബുക്ക് പോസ്റ്റിലേക്ക്
ദൈവനാമത്തിൽ
ലോകശ്രദ്ധ പിടിച്ചുപറ്റും വിധം കാര്യക്ഷമമായി കൊറോണ പ്രതിരോധം നടപ്പിലാക്കിയ കേരളം അവിശ്വസനീയമായ ഒരു ആത്മഹത്യാ പാതയിലേക്ക് തിരിയുകയാണ് എന്ന് സംശയിക്കണം. മത-രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ആരാധനാലയങ്ങൾ തുറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ കേരള സമൂഹത്തോട് ചെയ്ത ഒരു കഠിനാ പരാധം എന്നേ വിശേഷിപ്പിക്കാനാവൂ. കാരണം, പ്രവാസികളുടെ മടക്കത്തോടെ. മൂന്നക്കങ്ങളിലേക്കു ഉയർന്നു കഴിഞ്ഞ രോഗികളുടെ എണ്ണം നാലോ അഞ്ചോ അക്കങ്ങൾ വരെ ഉയരാനുള്ള വഴി തുറക്കുകയാണ് ഒരു പക്ഷെ സർക്കാർ ചെയ്തത്. ( “ഒരു പക്ഷെ” – കാരണം ദൈവനാമത്തിലാണല്ലോ മഹാത്ഭുതങ്ങൾ സംഭവിക്കേണ്ടത്.)
അങ്ങനെ സംഭവിച്ചാൽ ഈ നടപടി ദൈവത്തിന്റെ നാമത്തിൽ കേരളീയരോട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന അനേകായിരം നിഷ്ഠരതകളിലെ ഏറ്റവും കടന്ന കൈ ആയിത്തീരും. ആരാധനാലയങ്ങൾ തുറക്കുന്നതിലൂടെ രോഗ ബാധ വർധിക്കുകയും മരണങ്ങൾ കുതിച്ചുയരുകയും ചെയ്‌താൽ ആ രക്തത്തിൽ നിന്ന് മതങ്ങൾക്കും സർക്കാരിനും കൈ കഴുകി മാറാൻ കഴിയുമോ?
ഇത്തരമൊരു ആ പത്‌ഘട്ടത്തിൽ അനുവാദമുണ്ടെങ്കിലും മോസ്‌കുകൾ തുറക്കുന്നില്ല എന്ന സംസ്കാര സമ്പന്നവും പൊതുനന്മയിൽ ഊ ന്നിയതുമായ തീരുമാനമെടുത്ത മോസ്‌ക് കമ്മിറ്റികൾക്കും ഇ മാം മാർക്കും ഒരു സഹ പൗരന്റെ അഭിവാദ്യങ്ങൾ.