പികെ ശശിയുടെ സാമ്പത്തിക തിരിമറി ; ഡ്രൈവറുടെ പേരിൽ ഒരു കോടിക്ക് മുകളില്‍ വിലയുള്ള ഭൂമി, തെളിവുകൾ പുറത്ത്

തിരുവനന്തപുരം : കെടിഡിസി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ പി.കെ.ശശി സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ തെളിവുകള്‍ പുറത്ത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി പുറത്തുവിട്ട തെളിവുകളിൽ നിന്ന് പികെ ശശി വ്യാപക തിരിമറികൾ നടത്തിയെന്ന് വ്യക്തമായി.

സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിന്ന് 5 കോടി 60 ലക്ഷം രൂപ യുണിവേഴ്‌സല്‍ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അടക്കം ലഭ്യമാക്കിയിട്ടുണ്ട്. മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ വകുപ്പിലെ വിവിധ സൊസെറ്റികളില്‍ പാര്‍ട്ടി അറിയാതെ 35 നിയമനങ്ങള്‍ നടത്തി. ശശിയുടെ ഡ്രൈവര്‍ പി.കെ. ജയന്റെ പേരില്‍ അലനല്ലൂര്‍ വില്ലേജ് പരിസരത്ത് വാങ്ങിയ ഒരു കോടിക്ക് മുകളില്‍ വിലയില്‍ വാങ്ങിയ സ്ഥലത്തിന്റെ ആധാരം/ പോക്കുവരവ് സര്‍ട്ടിഫിക്കറ്റുകള്‍, യൂണിവേഴ്‌സല്‍ കോളേജിന് സമീപം മകന്റെ പേരില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

Loading...

മണ്ണാര്‍ക്കാട് നഗരസഭയില്‍ പാവാടിക്കുളത്തിന് സമീപത്തുള്ള പാര്‍ട്ടിയുടെ സ്ഥല കച്ചവടത്തിന്റെ രേഖകള്‍, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണത്തില്‍ പി.കെ. ശശിയുടെ റൂറല്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയ പത്ത് ലക്ഷത്തിന്റെയും ജില്ലാ സമ്മേളനം നടത്തിയ വകയില്‍ ശശിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ 10 ലക്ഷം രൂപയുടെ തെളിവുകള്‍ എന്നിവയും പുറത്തയായി.

സിപിഎം നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിന്നും ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ദിനേശ് പുത്തലത്ത് നടത്തിയ അന്വേഷണത്തിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.