പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നുള്ള റിക്കവറി: വ്യക്തത വരുത്തി പോലീസ് ആസ്ഥാനം

പോലീസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് മുഖേന നടത്തുന്ന റിക്കവറി സംബന്ധിച്ച് പോലീസ് ആസ്ഥാനം വ്യക്തത വരുത്തി. ജീവനക്കാരുടെ ശമ്പളബില്ലിൽ നിന്ന് റിക്കവറി നടത്തുന്നത് കേരള ഫിനാഷ്യൽ കോഡിലെ വ്യവസ്ഥകൾ പ്രകാരം മാത്രമേ ആകാവൂയെന്ന് സംസ്ഥാന സർക്കാർ നേരത്തേ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പോലീസ് ക്ഷേമഫണ്ടുകൾ, ക്ഷേമപദ്ധതികൾ (വെൽഫയർ ഫണ്ട്, അമിനിറ്റി ഫണ്ട്, സ്പോർട്സ് ഫണ്ട്, റെജിമെൻറൽ ഫണ്ട്, മെസ്സ് ഫണ്ട് തുടങ്ങിയവ) എന്നിവയിലേയ്ക്ക് റിക്കവറിയോ സബ്സ്ക്രിപ്ഷനോ നടത്താൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ടായി.

അതിൻറെ ഫലമായി പദ്ധതികൾ അവസാനിപ്പിക്കേണ്ടിവരുന്നത് ഒഴിവാക്കാനായി സർക്കാരുമായി കത്തിടപാട് നടത്തുകയും തുടർന്ന് ധനകാര്യവകുപ്പും പോലീസ് വകുപ്പും യോഗം ചേരുകയുണ്ടായി. കെ.എഫ്.സി നിയമത്തിന് അനുസൃതമല്ലാത്ത യാതൊരു റിക്കവറിയും ശമ്പളബില്ലിൽ നിന്ന് നടത്താൻ പാടില്ലെന്നാണ് ധനകാര്യവകുപ്പ് നിർദ്ദേശിച്ചത്. ഇത്തരം റിക്കവറിക്ക് ബദൽ സംവിധാനം പോലീസ് വകുപ്പ് തന്നെ കണ്ടെത്തണമെന്നും ധനകാര്യവകുപ്പ് ആവശ്യപ്പെട്ടു.ഇതിൻറെ അടിസ്ഥാനത്തിൽ ബദൽ സംവിധാനം ഒരുക്കുന്നതിന് ദേശസാൽകൃതബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകളെ പോലീസ് സമീപിച്ചു. ഇതിനെത്തുടർന്നാണ് വകുപ്പിലെ ജീവനക്കാരിൽ നിന്ന് ഒരു രൂപപോലും ഈടാക്കാതെ സംവിധാനം ഒരുക്കാമെന്ന് എച്ച്.ഡി.എഫ്.സി ഉറപ്പ് നൽകിയത്.

Loading...

ഇതനുസരിച്ച്, ജീവനക്കാരുടെ ശമ്പളം ലഭ്യമാക്കുന്ന നിലവിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് ജീവനക്കാർ ഇ-മാൻഡേറ്റ് നൽകുന്ന മുറയ്ക്കാണ് പുതിയ സംവിധാനം നിലവിൽ വരിക. ശമ്പളബില്ലിൽ നിന്ന് നിലവിൽ ഡി.ഡി.ഒമാർ നടത്തുന്ന റിക്കവറിക്ക് പുറമേയുള്ള ക്ഷേമഫണ്ടുകൾ ജീവനക്കാർ നൽകുന്ന ഇ-മാൻഡേറ്റ് മുഖാന്തിരം എച്ച്.ഡി.എഫ്.സി ബാങ്ക് വഴി റിക്കവറി ചെയ്ത് അതത് ക്ഷേമഫണ്ടുകളിലെ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയാണ് ചെയ്യുക.ഈ ക്ഷേമഫണ്ടുകൾ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് മാത്രമായാണ് ഉപയോഗിക്കുന്നത്. ഇതിനു ജീവനക്കാരിൽ നിന്ന് സബ്സ്ക്രിപ്ഷൻ ഈടാക്കിയില്ലെങ്കിൽ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമപ്രവർത്തനങ്ങൾ തുടർന്ന് പോകുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്.