- ഇന്ത്യയുടെ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനു പിന്നില്‍ വന്‍ അഴിമതി.
- ലോകത്തില്‍ ആര്‍ക്കും വേണ്ടാത്ത വിമാനങ്ങള്‍ വാങ്ങി പൂട്ടിക്കൊണ്ടിരിക്കുന്ന കമ്പനിയെ രക്ഷിക്കാന്‍ മോദി സര്‍ക്കാരിന്റെ സഹായം.
ഫ്രാന്‍സില്‍നിന്ന് 24,000 കോടി രൂപ ചെലവിട്ട് ഇന്ത്യ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറിനുപിന്നില്‍ അവിഹിത ഇടപാടുകള്‍ നടന്നുവെന്ന സംശയം ബലപ്പെടുന്നു. വിമാനത്തിന് ആവശ്യക്കാര്‍ ഇല്ലാത്തതിനാല്‍ ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കേണ്ട നിലയില്‍ എത്തിയ ഫ്രഞ്ച്കമ്പനിയെ രക്ഷിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദര്‍ശനവേളയില്‍ കച്ചവടമുറപ്പിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കാനെന്ന പേരിലാണ് 36 റാഫേല്‍ യുദ്ധവിമാനം വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.
എന്നാല്‍, ലോകത്തെ ഒരു വ്യോമസേനയും ഇപ്പോള്‍ റാഫേല്‍ വിമാനങ്ങള്‍ ഉപയോഗിക്കുന്നില്ല. ഫ്രാന്‍സിലെ പ്രതിരോധവ്യവസായംതന്നെ റാഫേലിനെ ഉപേക്ഷിച്ചിരിക്കയാണ്. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ “മിറ്റല്‍സ്റ്റാന്‍ഡ് മാതൃക’യാണ് ഫ്രാന്‍സില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ കൈമാറ്റമില്ലാതെയാണ് ഇന്ത്യ 36 റാഫേല്‍ വിമാനം വാങ്ങുന്നത്. ഇത് മോഡിയുടെ “മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്കും എതിരാണ്. മോഡിസര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ഡല്‍ഹിയില്‍ എത്തിയ ഫ്രഞ്ച് വിദേശമന്ത്രി ലോറന്റ് ഫബിയൂസിന്റെ ഏക അജന്‍ഡ റാഫേല്‍ ഇടപാടിനുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു. സാമ്പത്തികമാന്ദ്യത്തില്‍ ഉഴലുന്ന ഫ്രാന്‍സിന് ഈ കരാര്‍ അടിയന്തരാവശ്യമാണ്.
126 വിമാനം ഇന്ത്യ വാങ്ങാനാണ് പ്രാഥമികചര്‍ച്ചകള്‍ നടത്തിയത്. ഇതിന്റെ മൊത്തം ചെലവ് 1,20,000 കോടിയില്‍പ്പരം രൂപ വരും. ആദ്യഘട്ടമായാണ് രണ്ടുവര്‍ഷത്തിനകം 36 വിമാനം സംഭരിക്കാന്‍ തീരുമാനിച്ചത്. വിപുലീകൃത കരാര്‍ പിന്നീട് ഒപ്പിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വക്താവ് പറഞ്ഞു.പതിനേഴ് വര്‍ഷംമുമ്പ്, ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ നീക്കങ്ങള്‍ ആരംഭിച്ചതാണ്. എന്നാല്‍, വ്യോമസേന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ അന്തിമതീരുമാനം ഉണ്ടായില്ല. മോഡിസര്‍ക്കാര്‍ റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത് മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ ശവപ്പെട്ടി കുംഭകോണത്തെ ഓര്‍മിപ്പിക്കുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന സൈനികര്‍ക്കായി കോടികള്‍ ചെലവിട്ട് വാങ്ങിയ ശവപ്പെട്ടികള്‍ പൊളിഞ്ഞതായിരുന്നു.ബ്രസീല്‍, ക്യാനഡ, നോര്‍വെ, നെതര്‍ലന്‍ഡ്സ്, സിംഗപ്പൂര്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെല്ലാം റാഫേലിനെ തിരസ്കരിച്ചതാണ്.
റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ബ്രസീല്‍ സര്‍ക്കാര്‍ വിലപേശല്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, വിമാനത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യോമസേന സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ബ്രസീല്‍ സര്‍ക്കാര്‍ മുന്നോട്ടുപോയില്ല. ഉയര്‍ന്ന വിലയും സാങ്കേതികമായ പോരായ്മകളും റാഫേലിനെ ലോകരാജ്യങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതാക്കി. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ എസ്യു-30, തദ്ദേശീയമായി നിര്‍മിച്ച തേജസ് എംകെ-1,2 പോലുള്ള യുദ്ധവിമാനങ്ങളാണ് ഉതകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതിശയോക്തിപരവും തെറ്റായതുമായ സുരക്ഷാഭീഷണി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റാഫേല്‍ പോലുള്ള വിമാനങ്ങള്‍ വാങ്ങാനുള്ള ഉദ്യോഗസ്ഥതല റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിദേശപ്രതിരോധവിമാനങ്ങള്‍ വാങ്ങാന്‍ ശതകോടിക്കണക്കിന് ഡോളര്‍ നല്‍കുമ്പോഴും സാങ്കേതികവിദ്യ കൈമാറുന്നുമില്ല. പ്രതിരോധഇടപാടുകളില്‍ കോഴയാണ് പ്രധാന സ്വാധീനഘടകമെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നു.