കൊച്ചി: മമ്മൂട്ടി ചിത്രം പുഴുവില്‍ ബ്രാഹ്മണരെ തെറ്റായ രീതിയില്‍ കാണിക്കുന്നെന്ന് രാഹുല്‍ ഈശ്വര്‍. ബ്രാഹ്മണ വിരുദ്ധത ഒളിച്ചു കടത്താനുള്ള ശ്രമം സിനിമയിലുണ്ട്. ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന് ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ ചോദിച്ചു. താന്‍ വിവാഹം കഴിച്ച ദീപ മറ്റൊരു ജാതിയില്‍ നിന്നുള്ളയാളാണെന്നും കുറച്ച് എതിര്പ്പുകളൊഴിച്ച് വേറെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
ഞാന്‍ വേറൊരു ജാതിയില്‍ നിന്ന് കല്യാണം കഴിച്ച വ്യക്തിയാണ്. ചില എതിര്‍പ്പുകളും കാര്യങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ടെന്നത് ശരി. എന്റെ അടുത്ത സുഹൃത്ത് മുസ്ലിമാണ്. അദ്ദേഹം കല്യാണം കഴിക്കുന്നത് ബ്രാഹ്മണ പെണ്‍കുട്ടിയെയാണ്. ആരാണ് ഇക്കാലത്ത് ജാതിയുടെ പേരില്‍ ആളുകളെ കൊല്ലുന്നത്. ചിലപ്പോള്‍ തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും ചില സ്ഥലങ്ങളില്‍ ദുരഭിമാനക്കൊല ഉണ്ടായിട്ടുണ്ടാവും. കേരളത്തില്‍ കഴിഞ്ഞ 50 വര്‍ഷത്തില്‍ ജാതി മാറി കല്യാണം കഴിച്ചതിന് ഏതെങ്കിലും ബ്രാഹ്മണന് ആരെയെങ്കിലും കൊന്നിട്ടുണ്ടോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
മമ്മൂട്ടി ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. പക്ഷെ ബ്രാഹ്മണിക്കല്‍ പൊതുബോധമെന്ന് പറഞ്ഞ് എല്ലാ ഹിന്ദുക്കളെയും ബ്രാഹ്മണരെയും കരി വാരിത്തേക്കുന്നത് ശരിയല്ല. എല്ലാ സമുദായങ്ങളിലും തീവ്ര സ്വഭാവക്കാരുണ്ട്. ഗോഡ്സെ ഒരു തീവ്ര ബ്രാഹ്മണിക്കല്‍ സ്വഭാവമുള്ള വ്യക്തിയാണ്. ഗോഡ്സെയെ അനുകൂലിക്കുന്നവരല്ല 99 ശതമാനം ബ്രാഹ്മണരും. പക്ഷെ പുഴു എന്ന സിനിമയില്‍ ബ്രാഹ്മണ വിരോധം ഒളിച്ചു കടത്തുകയാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയുമോയെന്നും രാഹുല്‍ ഈശ്വര്‍ ചോദിച്ചു.
പിന്നോക്ക ജാതി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നത് സിനിമയില്‍ തന്നെ കാണിക്കുന്നുണ്ടെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. ജാതി അധിക്ഷേപത്തിനെതിരെ ചിത്രത്തിലെ കുട്ടപ്പന് എന്ന കഥാപാത്രം പ്രതികരിക്കുന്ന സീനാണ് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിച്ചത്.
‘പുഴുവില്‍ ഒരു രംഗമുണ്ട്. അതിലദ്ദേഹം (കുട്ടപ്പന്) പറയുന്നത് വേണമെങ്കില്‍ എസ് സി,എസ് ടി ആക്ടിന്റെ പേരില്‍ ഒരു കേസ് കൊടുക്കാമെന്നാണ്. അതായത് വേണമെങ്കില്‍ എനിക്കൊരു കള്ളക്കേസ് ഫയല്‍ ചെയ്യാമെന്ന്. ഇദ്ദേഹത്തിന്റെയും പാര്‍വതിയുടെയും സൗന്ദര്യത്തെ വെച്ച് മാര്യേജ് ഓഫീസര്‍ സംസാരിക്കുമ്ബോള്‍ അയാളെ അടിക്കുകയും അതിന് ശേഷം തന്റെ ജാതി കാരണമാണെന്ന് പറഞ്ഞ് കള്ളക്കേസ് കൊടുക്കുന്നതില്‍ അഭിമാനിക്കുകയും ചെയ്യുന്നത് എസ്.സി, എസ്.ടി കോസിനോടുള്ള അവഗണനയും എസ്.ടി, എസ്.ടി ആക്ടിന്റെ ദുരുപയോഗമാണെന്നും നമ്മള് മറക്കരുത്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.