ദില്ലി : അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസ് ലഭിച്ചതിൽ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. നോട്ടീസിന് മറുപടിയായി വീട് ഒഴിയുമെന്നാണ് രാഹുല്‍ അറിയിച്ചു. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും പാലിക്കുമെന്ന് ലോക്സഭ സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി ഡോ. മോഹിത് രാജന് എഴുതിയ കത്തില്‍ പറയുന്നു.
ലോക്‌സഭയിലേക്ക് കഴിഞ്ഞ നാല് തവണ തെരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ അവിടെ ചെലവഴിച്ച സമയത്തിന്‍റെ സന്തോഷകരമായ ഓർമ്മകൾക്ക് ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു,അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ ആനുകൂല്യങ്ങളും നഷ്ടമാകുമെന്ന് നേരത്തെ തന്നെ ലോക്സഭാ സെക്രട്ടേറിയേറ്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം എംപി സ്ഥാനത്ത് നിന്നും രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ രാഹുലന് നല്‍കിയിട്ടുള്ള സുരക്ഷ വെട്ടിക്കുറയ്ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ഇസ്ഡ് പ്ലസ് സുരക്ഷയാണ് രാഹുല്‍ ഗാന്ധിക്ക് ലഭിക്കുന്നത്. പുതിയ സ്ഥലത്തേക്ക് താമസം മാറുന്നതോടെ സുരക്ഷയുടെ കാര്യത്തില്‍ സിആര്‍പിഎഫ് അവലോകനം നടത്തുകയാണ്.
നിലവില്‍ ലഭിക്കുന്ന സുരക്ഷ എസ്പിജി സുരക്ഷ കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് ഏത് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് തീരുമാനിക്കുന്നത്.