കൊച്ചി. രണ്ട് മാസം മുമ്പ് അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിത്. പരിശോധനകള്‍ക്കായി ഓരോ സംസ്ഥാനത്തും പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. എന്‍ഐഎ, ഐബി, സംസ്ഥാന പോലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്. സ്ഥലങ്ങളില്‍ ഡിജിറ്റല്‍ മാപ്പിങ് നടത്തി ലൊക്കേഷന്‍ ഐബിയുടെ നേതൃത്വത്തില്‍ മൂന്ന് ആഴ്ച നിരീക്ഷിച്ച ശേഷമാണ് വ്യാഴാഴ്ച പുലര്‍ച്ചെ പിരിശോധന നടത്തിയത്. സംസ്ഥാന പോലീസിനെ ഒഴിവാക്കി സിആര്‍പിഎഫിനെയാണ് സുരക്ഷ ചുമതല നല്‍കിയത്.
രാജ്യമാകെ നടത്തിയ റെയ്ഡിന്റെയും പോപ്പുലര്‍ ഫ്രണ്ട് ഭീകര നേതാക്കളുടെ അറസ്റ്റിന്റെയും വിശദവിവരങ്ങള്‍ എന്‍.ഐ.എ പുറത്തു വിട്ടു. ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതും ഭീകര ക്യാമ്പുകള്‍ സംഘടിപ്പിച്ചതും ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവരാണ് പിടിയിലായതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുന്നത്. രാജ്യത്ത് 15 സംസ്ഥാനങ്ങളിലായി 93 കേന്ദ്രങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയ തെന്നും എന്‍ ഐ എ അറിയിച്ചു.
എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ ഭാഗമായിട്ടാണ് അന്വേഷണം നടക്കുന്നത്. ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്യലും സാമ്പത്തിക സഹായം നല്‍കലും, ഭീകര ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആയുധ പരിശീലനം നടത്തല്‍, മത മൗലിക പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യല്‍, ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരേയാണ് എന്‍ ഐ എ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെലങ്കാനയില്‍ പോലിസ് നേരത്തെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. നിലവില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 19 കേസുകളിലാണ് എന്‍.ഐ.എ അന്വേഷണം നടക്കുന്നതെന്നും എന്‍ ഐ എയുടെ ഔദ്യോഗിക പത്രക്കുറിപ്പ് പറയുന്നു.