ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ; വൈകിട്ട് 6.30 ന് സത്യപ്രതിജ്ഞ

കൊളംമ്പോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകാൻ റെനിൽ വിക്രമസിംഗെ. ഇന്ന് വൈകിട്ട് 6.30 നായിരിക്കും സത്യപ്രതിജ്ഞ നടക്കുക. പ്രസിഡൻറ് ഗോട്ടബയ രജപക്സെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുൻ പ്രധാനമന്ത്രിയായ റെനിൽ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയോഗിച്ചത്. റെനിൽ വിക്രമസിംഗെ നേരത്തെ നാലുതവണ ലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. അതേസമയം മുൻപ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജ്യംവിടുന്നത് ശ്രീലങ്കൻ സുപ്രീംകോടതി തടഞ്ഞു. മഹിന്ദ രജപക്സെ ഉൾപ്പടെ 13 പേർക്ക് കോടതി യാത്രാവിലക്ക്ഏർപ്പെടുത്തി.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ശ്രീലങ്കൻ രാഷ്ട്രീയത്തിൽ അപ്രമാദിത്വം പുലർത്തി പോന്ന രജപക്‌സെ കുടുംബം ഇപ്പോൾ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. മഹിന്ദയുടെ ഇളയസഹോദരൻ ഗോതബയ രജപക്സെയാണ് ശ്രീലങ്കയുടെ പ്രസിഡൻറ്. വിപുലമായ എക്‌സിക്യൂട്ടീവ് അധികാരങ്ങളും സുരക്ഷാ സേന കമാൻഡുമാറായ ഗോതാബയ മാത്രമാണ് ഇന്ന് അധികാരത്തിൽ ബാക്കിയുള്ള രജപക്സെ കുടുംബാംഗം. ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡൻറ് ഗോതബയ രജപക്സെ ഉത്തരവിട്ടിട്ടുണ്ട്. രാജിവെച്ച പ്രധാനമന്ത്രി മഹിന്ദ രജപക്സെയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെ അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്.

Loading...