പൗരത്വഭേദഗതി നിയമത്തിന് സ്റ്റേയില്ല; കേന്ദ്രത്തിന് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന് തല്‍ക്കാലം സ്റ്റേയില്ലെന്ന് സുപ്രീംകോടതി. 140 ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് ഉണ്ടായിരുന്നത്. അതേസമയം നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയവും നല്‍കി. 60 ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്രം എതിര്‍ സത്യവാങ്മൂലം നല്‍കിയത്.

80 ഹര്‍ജികളില്‍ മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് പരിഗണിച്ച്‌ക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ചത്തെ സമയം നല്‍കിയത്. നാലാഴ്ചക്ക് ശേഷം ഉത്തരവുകള്‍ ലിസ്റ്റ് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അറിയിച്ചു. പൗരത്വനിയമ ഭേദഗതി നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍. അറ്റോര്‍ണി ജനറല്‍ ഇത് എതിര്‍ത്തു.

Loading...

80 അധിക ഹര്‍ജികള്‍ക്ക് മറുപടി നല്‍കാന്‍ ആറാഴ്ചത്തെ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു. അസം, ത്രിപുര വിഷയ പ്രത്യേകമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിലുള്ളത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.140 ഹര്‍ജിക്കാറുള്ളതിനാലാണ് തിരക്കെന്നും കോടതിയില്‍ പ്രവേശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നും അറ്റോര്‍ണി ജനറല്‍ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു.

യുഎസ്,പാകിസ്താന്‍ സുപ്രീംകോടതികളില്‍ ഇത്തരത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.