തിരുവനന്തപുരം: കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേര്‍ ആക്രമണമുണ്ടാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഊമക്കത്ത്. കത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏപ്രിൽ 24ന് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ ഇത്തരമൊരു ഭീഷണി അതീവ ഗൗരവത്തോടെയെടുക്കും.
മോദിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന സുരക്ഷാഭീഷണികള്‍ ചൂണ്ടിക്കാട്ടുന്ന ഐ.ബി റിപ്പോര്‍ട്ടിലും കത്തിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഈ ഭീഷണിക്കത്തിനെക്കുറിച്ചാണ്. കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന അന്താരാഷ്ട്ര തീവ്രവാദി സംഘടനകളുടെ സ്വാധീനം ഗൗരവമായി കാണണമെന്ന് റിപ്പോർട്ടിൽ ഊന്നിപ്പറയുന്നുണ്ട്.
സംസ്ഥാനത്ത് ശ്രീലങ്കന്‍ തീവ്രവാദ സംഘടനകള്‍ക്കുള്ള സ്വാധീനം, സംസ്ഥാനത്ത് നിന്നും വിവിധ തീവ്രവാദ സംഘടനകളിലേക്ക് യുവതീയുവാക്കള്‍ ചേര്‍ന്ന സംഭവം എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഇതിന് പുറമെ സമീപകാലത്തായി സംസ്ഥാനത്ത് കണ്ടുവന്ന മാവോയിസ്റ്റ് സാന്നിധ്യവും ഐ.ബി ഗൗരവകരമായി നോക്കിക്കാണുന്നുണ്ട്. പി.എഫ്.ഐ നിരോധനം സംബന്ധിച്ചും പ്രധാനമന്ത്രി സുരക്ഷാഭീഷണി നേരിട്ടേക്കാമെന്ന്
ന്നാണ് കണ്ടെത്തൽ .
പി.ഡി.പി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരിൽ നിന്ന് ഭീഷണിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നുണ്ട്. മധ്യപ്രദേശിൽനിന്ന് തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5.30-ന് നാവിക ആസ്ഥാനത്ത് റോഡ് ഷോ നടത്തും. ചൊവ്വാഴ്ച 10.30-ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യും. 11-ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങും.