സംസ്ഥാനത്ത് ആര്‍ക്കും രോഗം വരാവുന്ന സാഹചര്യമാണുള്ളത്, ക്വാറന്റീന്‍ വീട്ടില്‍ മതിയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കൊവിഡ് നിരീക്ഷണം വീട്ടില്‍ മതിയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. അതേസമയം വിദേശത്ത് നിന്ന് വരുന്ന ആള്‍ക്കാര്‍ക്ക് വീട്ടില്‍ സൗകര്യം ഉണ്ടെന്നോ എന്നു തദ്ദേശ പ്രതിനിധികള്‍ വഴി അന്വേഷിക്കും. അതിന് ശേഷം സൗകര്യങ്ങളില്ലാത്തവര്‍ക്ക് മാത്രം സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതാണ് പ്രായോഗികമായി നടപ്പാക്കാന്‍ പറ്റുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ രോഗവ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആകെ പത്ത് ശതമാനം പേര്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. അത് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കൊവിഡ് നിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും അതിന് ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണെന്നും മന്ത്രി വ്യക്തമാക്കുന്നു.

Loading...

എല്ലാവരും ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. മാസ്‌ക്ക് ധരിക്കുകയും വേണം. ധരിക്കുന്ന മാസ്‌ക്ക് വൃത്തിയായി സൂക്ഷിക്കണം. നമുക്ക് ആര്‍ക്കും രോഗം വരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ജാഗ്രതയോടു കൂടി തന്നെ ഇരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഇങ്ങനെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാം പാലിക്കുകയാണെങ്കില്‍ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കുമെന്നും പ്രായമായവര്‍ മറ്റ് രോഗങ്ങള്‍ വരാതെ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.