മലപ്പുറം : സിദ്ദിഖ് കൊലപാതക കേസില്‍ മൂന്ന് പ്രതികളേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. താന്‍ ആരേയും കൊന്നിട്ടില്ലെന്നും കൊലപാതകത്തിന് പിന്നില്‍ ഹണിട്രാപ്പാണെന്നത് പച്ചക്കള്ളമാണെന്നും എല്ലാം ഷിബിലിയാണ് ചെയ്തതെന്നും ഫര്‍ഹാന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ലിത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിന് വ്യക്തമായ കാരണമുണ്ട്. കൊലപാതകസമയത്ത് ഫര്‍ഹാന ഉണ്ടായിരുന്നതും മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോകുമ്പോള്‍ കാറില്‍ എടുത്തുവെക്കാന്‍ സഹായിച്ചതും തെളിവ് നശിപ്പിക്കാൻ ഫര്‍ഹാന കൂട്ടുനിന്നത്തിനും ഉൾപ്പടെ തെളിവുകളുണ്ട്.
കസ്റ്റഡിയിലുള്ള രണ്ടുപേരേയും വെവ്വേറ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. ഇവരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടോയെന്നറിയാനും. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം തിരൂര്‍ കോടതി മൂന്ന് ദിവസത്തേക്ക് പ്രതികളെ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍വിട്ടിരുന്നു.
ഷിബിലിയുടേയും ഫര്‍ഹാനയുടേയും കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നത്. ആഷിഖ് കാണിച്ചുകൊടുത്തത് അനുസരിച്ചാണ് അട്ടപ്പാടി ചുരത്തിലെ കൊക്കയില്‍നിന്ന് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. തനിക്ക് പരിചയമുള്ള ഈ സ്ഥലത്ത് മൃതദേഹം തള്ളാമെന്നു നിര്‍ദേശിച്ചത് ആഷിഖായിരുന്നുവെന്നാണ് കണ്ടെത്തൽ. എന്നാൽ മൃതദേഹം കൊണ്ടുപോയി ഉപേക്ഷിക്കുന്നതില്‍ മാത്രമായിരുന്നു ആഷിഖിന് പങ്കുണ്ടായിരുന്നത്.