ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളിൽ പത്തു പേർ മരിച്ചു. തമിഴ്‌നാട്ടിലെ വിഴുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്, അന്ന് രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്.
ആറുപേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നിരവധിപേര്‍ ആശുപത്രിയിൽ ചികിത്സയിലുണ്ട്. എന്നാൽ; ഇവരെല്ലാം തന്നെ
അപകടനില തരണംചെയ്തിട്ടുണ്ട്.
രണ്ടിടത്തായാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഇവരണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഐ.ജി എന്‍ കണ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെങ്കല്‍പ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 33 പേര്‍ സുഖംപ്രാപിച്ചുവരുന്നു. പത്തു പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്.