വിദ്യാർത്ഥിനി കോളേജ് ഹോസ്റ്റൽ റൂമിൽ തൂങ്ങി മരിച്ചതിനെ തുടർന്ന് അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാകുന്നു. സംഭവം കൈവിട്ടു പോകുന്നതോടെ ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകി. എന്നാൽ, ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ ഉള്ളത്. അമൽ ജ്യോതി കോളജിൽ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിലാണ് പ്രതിഷേധം ആളിപ്പടരുന്നത്. . ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു.
ഇതിന് പിന്നാലെയാണ് കോളേജ് അടച്ചിടാൻ മാനേജ്മെൻ്റ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ച ഫലം കണ്ടില്ല. വിദ്യാർത്ഥികൾ പ്രഖ്യാപിച്ച സമരം അവസാനിപ്പിക്കണം എന്ന മാനേജ്മെന്റ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർത്ഥികൾ ഇത് എതിർത്തു.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്നോളജി ഡിപ്പാർട്മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം.
അതേ സമയം, കോളജിലേക്ക് എബിവിപി ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. എസ്എഫ്ഐ സംസ്ഥാന വ്യാപകമായി സ്‌കൂളുകളിലും കോളജുകളിലും പ്രതിഷേധം സംഘടിപ്പിക്കും. പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ കോളേജിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു. കുഴഞ്ഞു വീണെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ദൃക്‌സാക്ഷി പറയുകയുണ്ടായി.
ആശുപത്രിയിൽ എത്തിച്ചും കുട്ടിയുടെ മുഖത്ത് സിസ്റ്റർമാർ തട്ടി നോക്കി. കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെ എങ്ങെനെയെങ്കിലും രക്ഷിക്കണം എന്ന് പറഞ്ഞു. ആദ്യം പ്രഥമ ശുശ്രൂഷയാണ് നൽകിയത്. പിന്നീട്, സിസ്റ്റർമാർ റൂമിലൂടെ വേഗത്തിൽ പോകുന്നതാണ് കണ്ടത്.ശേഷം മറ്റ് വിദ്യാർത്ഥിനികളെ റൂമിൽ നിന്ന് മാറ്റുകയാണുണ്ടായത്.
ഡിപ്പാർട്ട്മെന്റ് തലവന്റെ ശകാരത്തെ തുടർന്നാണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് പ്രധാന ആരോപണം. വിദ്യാർത്ഥിനിയുടെ മരണത്തിൽ മന്ത്രി ഡോ. ആർ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.