തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂട്ടബലാംത്സംഗ വാർത്ത വന്നതിനെ തുടർന്ന് പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. സ്വന്തം ഭാര്യയെ സുഹ്യത്തുകൾക്ക് വേണ്ടി കാഴ്ചവെച്ച ഭർത്താവ് പണം വാങ്ങിയെന്ന് സൂചന. സുഹൃത്തുക്കളില്‍ ഒരാള്‍ പണം നല്‍കുന്നതു കണ്ടതായാണ് യുവതി പോലീസിന് മൊഴി നൽകിയത്. രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയതെന്നാണ് ഇരയായ യുവതി വെളിപ്പെടുത്തുന്നത്. അതേസമയം സുഹൃത്തുക്കള്‍ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു.
കേസിൽ ഭര്‍ത്താവും നാല് സുഹൃത്തുക്കളും പിടിയിലായി. സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മൊഴി പ്രകാരം ഭർത്താവടക്കം അഞ്ച് പ്രതികളെ രാത്രി തന്നെ കസ്റ്റഡിയിലെടുത്തു. കഠിനംകുളം പരിസരത്തുള്ളവരാണ് പ്രതികളെല്ലാം. സഹായികളടക്കം കൂടുതൽ പേർ പ്രതികളായേക്കും. കുഞ്ഞിനു മുൻപിൽ വച്ച് ഉപദ്രവിച്ചതിനാൽ പോക്സോ കുറ്റവും ചുമത്തും. വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
23കാരിയായ യുവതിയാണ് ഭർത്താവിന്റെ അറിവോടെയുള്ള പീഡനത്തിന് ഇരയായത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം.