പാലക്കാട്: ഒറ്റപ്പാലത്ത് മങ്കരയിൽ പെണ്‍കുട്ടികള്‍ ട്രെയിനിടിച്ച് മരിച്ച സംഭവത്തില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് ജീവനക്കാരന്‍ തൃശൂര്‍ കൊടകര പേരാമ്പ്ര സ്വദേശി മനു (25) വിനെ കോന്നി പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ആര്യയുടെ ഫോണ്‍വിളികളുടെ പട്ടിക പരിശോധിച്ചതില്‍ നിന്നാണ് ഇയാളെപ്പറ്റി വിവരം ലഭിച്ചത്. നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഇവര്‍ ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പറയുന്നു. വാട്‌സ് ആപ്, ഫേസ്‌ബുക്ക് ബന്ധങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയാണ്.
ഇതേസമയം, പെണ്‍കുട്ടികള്‍ മൂവരും ബെംഗളൂരുവിൽ പോയിരുന്നു. ബെംഗളൂരുവിലെ ലാൽ ബാഗ് സന്ദർശിച്ചതിന്റെ തെളിവ് ലഭിച്ചു. പെൺകുട്ടികൾ ശനിയാഴ്ച അങ്കമാലിയിൽ നിന്ന് ബെംഗളൂരുവിലേക്ക് ട്രെയിൻ കയറി. ഞായറാഴ്ച ലാൽ ബാഗ് സന്ദർശിച്ചു. ഇതിന്റെ ടിക്കറ്റുകൾ പെൺകുട്ടികളുടെ ബാഗിൽ നിന്നുമാണ് ലഭിച്ചത്. ബാംഗ്ലൂർ-നാഗർകോവിൽ ഐലൻഡ് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്. ട്രെയിൻ നാഗർകോവിലിൽ എത്തിയപ്പോൾ റയിൽവേ പൊലീസാണ് ബാഗുകൾ കണ്ടെത്തിയത്. നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥരാണു ട്രെയിനില്‍ ബാഗ് ഉപേക്ഷിച്ച നിലയില്‍ കണ്ടത്. എന്നാല്‍, കുട്ടികളില്‍ ഒരാളുടെ കൈവശം ഉണ്ടായിരുന്ന ടാബ്‌ലറ്റും മൊബൈല്‍ ഫോണും എവിടെയെന്നതിനെപ്പറ്റി വിവരമൊന്നുമില്ല. ഇതില്‍ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങള്‍ ഉണ്‌ടെന്നാണു സൂചന. ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ മൂവരും ട്രെയിനില്‍ നിന്ന് ചാടിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ആതിര, രാജി എന്നിവരാണ് തീവണ്ടി തട്ടി മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആര്യ എന്ന പെണ്‍കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്കും ശരീരമാസകലവും പരിക്കേറ്റ ആര്യയുടെ നില അതീവഗുരുതരമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂന്നു പേരെയും കാണാതാകുന്നത്.