ഡൽഹി : കേരളത്തിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിലുണ്ടായ ആക്രമണത്തിലെ മുഖ്യപ്രതി പിടിയിലായെന്ന് സ്ഥിരീകരിച്ച് റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. മുഖത്തും കാലിലും പൊള്ളലേറ്റ പ്രതി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തിയതിനിടെയാണ് പിടിയിലായത്. മഹാരാഷ്ട്ര എടിഎസാണ് രത്നഗിരിയില്‍ നിന്ന് പ്രതിയെ വലയിലാക്കിയത്. കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സിയുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
അതേസമയം അറസ്റ്റിലായ പ്രതിയുടെ ചിത്രം കാണിച്ച് ഉറപ്പ് വരുത്തുന്നതിനായി പൊലീസ് സംഘം കേസിലെ ദൃക്സാക്ഷിയായ മട്ടന്നൂര്‍ സ്വദേശി റാസിഖിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. പ്രതിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡിന് കൈമാറിയെന്ന് മഹാരാഷ്ട്ര എടിഎസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് പ്രതി ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള എക്സിക്യുട്ടീവ് ട്രെയിനില്‍ പെട്രോളൊഴിച്ച് തീയിട്ടത്.
ഞായറാഴ്ച രാത്രി ട്രെയിനില്‍ തീ വയ്പ് നടത്തിയ പ്രതി അതേ ട്രെയിനില്‍ തന്നെ കണ്ണൂരിലെത്തിയെന്നും അവിടെ നിന്ന് മംഗലാപുരത്തേക്കും അവിടെ നിന്ന് മഹാരാഷ്ട്രയിലേക്കും കടന്നുവെന്നാണ് പൊലീസ് പുറത്തുവിടുന്ന വിവരം. രത്നഗിരിയില്‍ നിന്ന് അജ്മീറിലേക്ക് കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി.