ന്യൂഡൽഹി: രണ്ടാംഘട്ട അൺലോക്ഡൗൺ മാർഗനിർദേശങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിൻ്റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചിരിക്കുന്നത്. രണ്ടാംഘട്ട അൺലോക്ഡൗണിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിങ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സർവീസുകൾ ആരംഭിക്കില്ല. എന്നാൽ അഭ്യന്തര ട്രെയിൻ സർവ്വീസുകളും വിമാന സർവ്വീസുകളും കൂടുതൽ സജീവമാകും. അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസർവ്വീസുകൾ.
ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. ബാറുകളിൽ ഇരുന്ന് മദ്യപാനം അനുവദിക്കില്ല. രാത്രി സമയത്തെ കർഫ്യൂ സമയം കുറച്ചു. പത്തു മുതൽ പുലർച്ചെ അഞ്ചു വരെയാണു കർഫ്യൂ. കടകളിൽ സ്ഥലസൗകര്യമനുസരിച്ച് അഞ്ചിൽ കൂടുതൽ ആളുകൾക്ക് പ്രവേശിക്കാം.
രാത്രി കർഫ്യു 10 മണി മുതൽ 5 വരെയാക്കി കുറച്ചു. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരും. സിനിമതിയേറ്റർ, ജിം എന്നിവ അടഞ്ഞു തന്നെ കിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്ന സാഹചര്യത്തിൽ ഓൺലൈൻ ക്ലാസുകൾ വഴി അധ്യയനം തുടരണം എന്നാണ് കേന്ദ്രം നിർദേശിക്കുന്നത്. അണ്ലോക്ക് രണ്ടിനുള്ള മാർഗ്ഗനിർദേശം കേന്ദ്ര അഭ്യന്തരമന്ത്രാലയം സജ്ജമാക്കിയതിന് പിന്നാലെ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.