കൊല്ലം: ഉത്ര സൂരജിന്‍റെ വീട്ടില്‍ വച്ച് മാനസികമായും ശാരീരികമായും പീഡനത്തിന് വിധേയമായിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ വിജയസേനന്റെ വെളിപ്പെടുത്തൽ. വിവാഹബന്ധം വേർപ്പെടുത്തുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിരുന്നില്ലെന്നും ഉത്രയുടെ അച്ഛന്‍ പറഞ്ഞു. ഉത്രയെ മാനസികമായി പീഡിപ്പിച്ചിരുന്നവെന്ന് സൂരജിന്‍റെ കുറ്റസമ്മത മൊഴിയിലും വ്യക്തമാണ്. അതേസമയം, സുരജിന്‍റെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. അതിന് മുൻപ് സൂരജ് ജോലി ചെയ്ത പണമിടപാട് സ്ഥാപനത്തിലെ ചില ജീവനക്കാർ അടുത്ത സുഹൃത്തുകള്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
എന്നാൽ പണം ആവശ്യപ്പെട്ട് ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നുവെന്ന് ഉത്രയുടെ അച്ഛന്‍ പറയുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഉത്ര കടുത്ത മാനസികസമ്മർദ്ദത്തിലായിരുന്നു. പീഡനം കൂടിയപ്പോള്‍ ഉത്രയെ സ്വന്തം വിട്ടിലേക്ക് കൂട്ടികൊണ്ട് വരാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍, ആ തീരുമാനം അറിഞ്ഞതോടെ സൂരജിന്‍റെ ബന്ധുക്കള്‍ ഇടപെടുകയായിരുന്നു. അവർ ഇടപെട്ടതോടെ ആ തീരുമാനത്തിൽ നിന്നും തങ്ങളെ പിന്‍തിരിപ്പിച്ചു എന്നും വിജയസേനൻ പറഞ്ഞു.
അതേസമയം ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഉറക്ക ഗുളിക നല്‍കിയെന്ന് ഭര്‍ത്താവ് സൂരജ് പോലീസിനോട് പറഞ്ഞു. പായസത്തിലും പഴച്ചാറിലും ഉറക്ക ഗുളിക പൊടിച്ചു ചേര്‍ത്ത് നല്‍കി എന്നാണ് സൂരജ് ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. ഇത് ശരിയാണ് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമാവുകയും ചെയ്തു. ഉറക്ക ഗുളിക വാങ്ങിയ അടൂരിലെ കടയില്‍ എത്തി പോലീസ് തെളിവെടുപ്പ് നടത്തി. രണ്ട് വട്ടം പാമ്പിനെ കൊണ്ട് കടിപ്പിച്ചപ്പോഴും ഉറക്ക ഗുളിക നല്‍കി എന്നാണ് സൂരജിന്റെ മൊഴി.