കൊല്ലം: അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറാൻ ഉത്തരവ്. കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടേതാണ് തീരുമാനം. വനിതാകമ്മീഷന്‍റെ ഇടപെടലിനെ തുടർന്നാണ് നടപടി.
സൂരജ് കുറ്റസമ്മതം നടത്തിയ ശേഷം സൂരജിന്റെ കുടുംബത്തിനെതിരെ സഹോദരന്‍ വിഷു വിജയന്‍ രംഗത്തെത്തിയിരുന്നു. ഉത്രയുടെ ഭര്‍ത്താവ് സൂരജിന്‍റെ വീട്ടില്‍ കഴിയുന്ന കുട്ടിയുടെ ജീവന്‍ അപകടത്തിലാണെന്നായിരുന്നു വിഷു വിജയന്‍ പറഞ്ഞത്. കൊലപാതകത്തില്‍ പങ്കുള്ള എല്ലാവരെയും ഇതുവരെ കസ്റ്റഡിയില്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉത്രയുടെ കൊലപാതകത്തിലെ കൂട്ടുപ്രതികള്‍ ഇപ്പോഴും ആ കുടുംബത്തില്‍ തുടരുന്നത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാണെന്ന് സഹോദരന്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഉത്രയുടെ കുടുംബം ചൈൽഡ് വെൽഫയർ കമ്മിറിയുടെ സഹായം.
അതേസമയം സൂരജിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഒന്നാം പ്രതിയായ സൂരജിനെ മരിച്ച ഉത്രയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് കുപ്പി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ഫൊറന്‍സിക് സംഘത്തിന് ഈ കുപ്പി കൈമാറി. കേസില്‍ സാക്ഷികളില്ലാത്തതിനാല്‍ സാഹചര്യത്തെളിവുകളാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതിന്റെ ഭാഗമായിട്ടാണ് ഞായറാഴ്ച അറസ്റ്റ് ചെയ്ത സൂരജിനെ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫൊറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തുന്നുണ്ട്.