തിരുവനന്തപുരം : പ്രതിയായ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈ.എസ്.പി.യെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി.യായ വേലായുധന്‍ നായരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാളുടെ വീട്ടിൽ വിജിലൻസ് റെയിഡ് നടത്തുന്നതിനിടെ ഇയാൾ കടന്നുകളയുകയായിരുന്നു.
വേലായുധന്‍ നായര്‍ ഇപ്പോഴും ഒളിവിലാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കൈക്കൂലിക്കേസില്‍ നിന്ന് ഒഴിവാക്കാനായി വേലായുധന്‍ നായര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. . തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ സ്റ്റാലിനില്‍നിന്നാണ് ഇയാള്‍ പണം കൈപ്പറ്റിയത്. അടുത്തിടെ തിരുവല്ല മുനിസിപ്പല്‍ ഓഫീസില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ നാരായണന്‍ സ്റ്റാലിനെ വീണ്ടും പിടികൂടിയിരുന്നു.
ഇതോടെ വിജിലൻസ് സംഘം ഇയാളുടെ പണമിടപാടുകള്‍ പരിശോധിച്ചതോടെയാണ് വേലായുധന്‍ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ കൈമാറിയതായി കണ്ടെത്തിയിരുന്നു. 2015-ല്‍ മറ്റൊരു കൈക്കൂലിക്കേസിലും നാരായണന്‍ സ്റ്റാലിന്‍ പിടിയിലായിരുന്നു. ഈ കേസില്‍ അന്വേഷണം നടത്തിയ വേലായുധന്‍ നായര്‍, നാരായണനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്.