28-കാരി മോഡലിനെ പോലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ പീഡിപ്പിച്ചു

മുംബൈ: പോലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ല. മുംബൈയില്‍ പോലീസ് സ്‌റ്റേഷനുള്ളില്‍ 28കാരി മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ ആറു പേരെ അറസ്റ്റുചെയ്തു. ഇരുപത്തിയെട്ടുകാരിയാണ് പീഡനത്തിന് ഇരയായത്. യുവതിയില്‍ നിന്നും പോലീസുകാര്‍ പണവും തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. എസ്.ഐമാരായ സുനില്‍ ഖാപ്തെ, സുരേഷ് സൂര്യവാന്‍ഷി, കോണ്‍സ്റ്റബിളായ ആര്‍. കോഡെ എന്നിവരാണ് അറസ്റ്റിലായത്. ഒരു സ്ത്രീയടക്കം മറ്റു രണ്ടുപേര്‍ കൂടി പിടിയിലായിട്ടുണ്ട്. സാഗര്‍, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍.

Police Station

Loading...

ഏപ്രില്‍ നാലിന് സാകി നാകയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വ്യഭിചാരം നടക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഹോട്ടലില്‍ റെയ്ഡ് നടത്തിയ പോലീസിന് ആരെയും പിടികൂടാന്‍ കഴിഞ്ഞില്ല. ഹോട്ടലില്‍ നടന്ന ഒഡീഷനില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യുവതിയെ പോലീസ് തടഞ്ഞുനിര്‍ത്തി ബലമായി വാഹനത്തില്‍ കയറ്റി അന്ദേരി കസിനകയിലെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി. തുടര്‍ന്ന് നാലര ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ വിട്ടയക്കൂവെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. യുവതി അറിയിച്ചതിനെ തുടര്‍ന്ന് സുഹൃത്ത് പണവുമായി എത്തിയാണ് അവരെ മോചിപ്പിച്ചത്.

Sakinaka police station

സംഭവത്തിനു ശേഷം പോലീസിന്റെ ശല്യപ്പെടുത്തല്‍ ഭയന്ന് നഗരം വിട്ട യുവതി കഴിഞ്ഞ ദിവസം മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയയ്ക്ക് അയച്ച മൊബൈല്‍ സന്ദേശമാണ് പ്രതികളെ പിടികൂടാന്‍ ഇടയാക്കിയത്. സന്ദേശം പരിഗണിച്ച് യുവതി ഓഫീസിലേക്ക് വിളിച്ചുവരുത്തിയ കമ്മിഷണര്‍ മൊഴിയെടുത്തു. തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പ്രതികള്‍ക്കെതിരെ മാനഭംഗം, പണാപഹരണം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസിന് നല്‍കുന്നതിനായി അന്നുരാത്രി വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചതിന്റെ തെളിവും അവര്‍ കമ്മീഷണര്‍ക്കു മുമ്പാകെ ഹാജരാക്കിയിരുന്നു. ക്രൈംബ്രാഞ്ച് സീനിയര്‍ ഇന്‍സ്പെക്ടര്‍ ഗോപിക ഝാഗിര്‍ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.