കോട്ടയം: കുട്ടികളുടെ പഠനത്തിനും നിത്യച്ചെലവിനുമായി മാതാപിതാക്കള്‍ പണം കണ്ടെത്താന്‍ നെട്ടോട്ടത്തിലാണ്. കൂലിപ്പണിയെടുത്തും മറ്റും അവര്‍ ഒരു കുറവും വരുത്താതെ സ്വന്തം പെണ്‍മക്കളെ വളര്‍ത്തുമ്പോള്‍, അവരാകട്ടെ കോളജ് ജീവിതം അടിച്ചുപൊളിക്കാനും പോക്കറ്റ് മണി കണ്ടെത്താനുമായി മറ്റു മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. അവ കേട്ടാല്‍ പലരും ഞെട്ടും.പലര്‍ക്കും കേട്ടു കേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് യുവതലമുറ ചെയ്തു കൊണ്ടിരിക്കുന്നത്. വാടക ഗര്‍ഭപാത്രം എന്നു കേട്ടിട്ടുണ്ടാകാം. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അതിനും മുകളിലേക്കാണ് പോകുന്നത്. പോക്കറ്റ് മണിക്കും,ഹോസ്റ്റല്‍ ഫീയ്ക്കുമായി അണ്ഡവില്‍പ്പനയിലൂടെ പണം കണ്ടെത്തുന്ന രീതിയാണ് പല പെണ്‍കുട്ടികളും സ്വീകരിക്കുന്നത്.
വന്ധ്യതാ പ്രശ്‌നം നേരിടുന്ന ദമ്പതികള്‍ കുട്ടികളെ ലഭിക്കുവാന്‍ വേണ്ടി ഡോക്ടമാരുടെ മുമ്പില്‍ ചില ഡിമാന്‍ഡുകള്‍ വെക്കാറുണ്ട്. അപ്രകാരം അവര്‍ ആവശ്യപ്പെടുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള അണ്ഡം ദാതാവിനെ കണ്ടെത്താന്‍ ആശുപത്രികള്‍ ആശ്രയിക്കുന്നത് ഏജന്റുമാരെയാണ്.സൗന്ദര്യവും, മിടുക്കികളുമായ പെൺകുട്ടികളേയാണ് ഏജന്റുമാർ ലക്ഷ്യം വയ്ക്കുന്നത്. നിറം, പാരമ്പര്യ രോഗങ്ങൾ ഇല്ലാത്തത്, പഠനത്തിലും കഴിവിലും മുന്നിട്ട് നില്ക്കുന്നവർ എന്നിങ്ങനെയുള്ളവർക്ക് അണ്ഡ വില്പന മാർകറ്റിൽ നല്ല ഡിമാന്റാന്റാണ്.നിയമപരമായ വിഷയങ്ങളും മറ്റ് ബാധ്യതകളും ഒന്നും ഇല്ല. മാത്രമല്ല ശാരീരികമായ പ്രത്യേകതകളും ഇതിലൂടെ പുറത്തൊന്നും അറിയാനില്ല. അണ്ഡം ദാനം ചെയ്തോ ഇല്ലയോ എത്ര തവണ കൊടുത്തു എന്നൊന്നും കൊടുത്തവർക്കല്ലാതെ മറ്റാർക്കും അറിയാനാകില്ല. ഇതുമൂലം കച്ചവടം വളരെ സുരക്ഷിതവും, പ്രശ്ന രഹിതവുമാണ്. ആകെയുള്ള ഒരു ബുദ്ധിമുട്ട് ഒന്നിലധികം തവണ ഡോക്ടർക്ക് മുന്നിൽ ഹാജരായി പരിശോധനകൾ നടത്തേണ്ടിവരും. ആരോഗ്യവതിയെന്ന് ഉറപ്പാക്കാൻ രക്ത പരിശോധനയും വേണം. പിന്നെ അണ്ഢം ശേഖരിക്കാൻ സർജിക്കൽ തിയറ്ററിൽ ടേബിളിലേ പ്രൊസീജിയറിന് വഴങ്ങണം. ഇത്രയുമായാൽ എല്ലാം കഴിഞ്ഞു. ദാദാക്കൾ ആർത്തവം കഴിഞ്ഞാൽ മുതൽ ജീവിതം കരുതലോടെയായിരിക്കും. ഡോക്ടർ നിർദ്ദേശിക്കുന്ന സമയത്ത് അണ്ഡം നല്കാൻ തിയേറ്റർ പ്രൊസീജിയറിനായി എത്തുകയും വേണം.
2008 മുതല്‍ അണ്ഡ വില്‍പ്പനയുണ്ടെങ്കിലും കോളജ് പെണ്‍കുട്ടികള്‍ ഈ മേഖലയില്‍ സജീവമായിട്ട് ആറുവര്‍ഷമേ ആയിട്ടുള്ളൂ. വന്ധ്യതാ ചികിത്സാ ആശുപത്രികള്‍ക്കുവേണ്ടി ഇക്കൂട്ടരെ വല വീശിപിടിക്കാന്‍ വന്‍ മാഫിയ തന്നെ രംഗത്തുണ്ട്. അണ്ഡദാതാവിന് ഒരു തവണ ലഭിക്കുക 5000 മുതല്‍ 10000 രൂപ വരെയാണ്. ചെന്നൈ, ബാംഗ്ലൂര്‍,മുംബൈ തുടങ്ങിയ നഗരങ്ങളില്‍ സജീവമായ വന്ധ്യതാ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികള്‍ കേരളത്തില്‍ അങ്ങോളം പൊട്ടിമുളച്ചതോടെയാണ് അണ്ഡദാതാക്കളെ തേടി ബ്രോക്കര്‍മാരും രംഗത്തെത്തിയത്.
ഓരോ ആര്‍ത്തവ കാലഘട്ടത്തിലും ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡം ദാനം ചെയ്ത് പണം സമ്പാദിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് കോളേജ് പെണ്‍കുട്ടികളാണ്. കേരളത്തില്‍ നിന്ന് അന്യ നാട്ടിലേക്ക് പഠനത്തിന് പോകുന്ന വിദ്യാര്‍ഥിനികളും പോക്കറ്റ് മണിക്കും ഹോസ്റ്റല്‍ ഫീ അടയ്ക്കുന്നതിനും മറ്റും ഇത്തരത്തില്‍ അണ്ഡ വില്‍പ്പന നടത്താറുണ്ട്. വന്ധ്യതാ ചികിത്സാ കേന്ദ്രത്തിനും ക്ലിനിക്കുകള്‍ക്കും അണ്ഡ ദാതാക്കളെ എത്തിച്ചു നല്‍കുന്നതിലൂടെ ഏജന്റുമാര്‍ കൊയ്യുന്നത്് ലക്ഷങ്ങളാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ അന്യദേശത്തേക്ക് വിദ്യാഭ്യാസം തേടിപോകുന്നസാധാരണക്കാരും അണ്ഡവില്‍പനയിലൂടെ പണം കണ്ടെത്തുന്നുണ്ടെന്ന് വ്യക്തം്.
ദാതാക്കളുടെ വിവരം അതീവ രഹസ്യമായി സൂക്ഷിക്കുന്നത് ദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവാന്‍ ഒരു പ്രധാന കാരണമാണ്. കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ഇത്തരത്തില്‍ ദാതാക്കളെ ലഭിക്കുന്നതും ഏജന്റുമാര്‍ മുഖേനയാണ്. ഗര്‍ഭപാത്രം വാടകയ്ക്ക നല്‍കുന്ന സാധുക്കളായ സ്ത്രീകളെ കുറിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അണ്ഡവില്‍പ്പന നടത്തുന്ന പെണ്‍കുട്ടികളുടെയും വിവരങ്ങള്‍ പുറത്ത് വരുന്നത്.ഓരോ ആര്‍ത്തവ കാലഘട്ടത്തിലും ഒരു അണ്ഡം മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ എന്നതിനാല്‍ അണ്ഡദാതാക്കള്‍ക്ക് വന്‍ ഡിമാന്‍ഡാണ് മാര്‍ക്കറ്റില്‍.
അതിനാല്‍ തന്നെ ലക്ഷങ്ങളുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. അണ്ഡദാതാക്കളുടെ കണ്ണില്‍പൊടിയിട്ടുകൊണ്ട് ആശുപത്രികളും ഏജന്റുമാരും ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ ദാതാക്കള്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. മുപ്പത് വയസിന് താഴെ പ്രായമുള്ള ദാതാക്കളെയാണ് ക്ലിനിക്കുകളും ക്ലയിന്‍സും തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ ഏജന്റുമാര്‍ ദാതാക്കളെ വലവീശിപ്പിടിക്കാന്‍കേരളത്തിലെ പല പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനം നടത്താറുണ്ട്. അണ്ഡദാനത്തിലൂടെ പണം കണ്ടെത്തുന്ന കോളേജ് പെണ്‍കുട്ടികളും പിന്നീട് കൂടുതല്‍ പണം സമ്പാദിക്കാനായി ഡോക്ടര്‍മാര്‍ ആവശ്യപ്പെടുമ്പോള്‍ കോളേജില്‍ നിന്ന് പെണ്‍കുട്ടികളെ ക്ലിനിക്കുകളില്‍ എത്തിക്കാറുണ്ട്. ഇത്തരത്തിലുള്ള പെണ്‍കുട്ടികളുടെ വലയില്‍ വീഴുന്നവരില്‍ കൂടുതലും സാധാരണക്കാരുടെ മക്കള്‍ തന്നെ.